മലപ്പുറം: തിരക്കഥാകൃത്തും നിർമാതാവും ആര്യാടൻ ഷൗക്കത്തായത് കൊണ്ട് ‘വര്‍ത്തമാനം’ സിനിമക്ക് രാജ്യവിരുദ്ധ സിനിമാപട്ടം നൽകിയ കേരളത്തിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ അഡ്വ. സന്ദീപ് കുമാറിന് തിരിച്ചടി.
കേരളത്തിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് തിരസ്‌കരിച്ച ‘വര്‍ത്തമാനം’ സിനിമയുമായി റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കീഴിലുള്ളതാണ് റിവൈസിംഗ് കമ്മിറ്റി. ഇവർ സിനിമക്ക് അനുമതി നൽകുകയായിരുന്നു. തൃപ്‌തി പി തക്കർ, സീമാ പുരോഹിത്, ചന്ദ് സുൽത്താന, മനീഷ മനോജ് കട്ട്പര, രമേശ് ഷെട്ടി, ശ്രീപ്രകാശ് മേനോൻ, ബീനാ ഭാട്ടിയ, രമേശ് പതങ്കേ എന്നീ എട്ട് പേരടങ്ങുന്ന റിവൈസിംഗ് കമ്മിറ്റിയാണ് അനുമതി നൽകിയത്.
“രചയിതാവിന്റെ കുലവും ഗോത്രവും നോക്കി സിനിമയുടെ വിധി നിർണയിച്ചവർ അറിയുക, മലയാള ചലച്ചിത്ര ആവിഷ്‍കാര ശൈലിയെ ബഹുമാനിക്കുന്ന ചിലരെങ്കിലും രാജ്യത്തുണ്ടെന്ന്. ബാക്കി വർത്തമാനം ‘വർത്തമാനം’ തന്നെ നിങ്ങളോടുപറയും. മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയംകൂടിയാണ് ഇത്. പിന്തുണച്ച എല്ലാവർക്കും നന്ദി“; പ്രദർശനാനുമതിക്ക് ശേഷം സാമൂഹിക മാദ്ധ്യമത്തിൽ ആര്യാടൻ ഷൗക്കത്ത് കുറിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മഹത്വവും വലിപ്പവും തിരിച്ചറിയാത്ത ആളുകളെ സെൻസർ ബോർഡിൽ നിയമിക്കാതിരിക്കാൻ ഭരണകൂടം ശ്രദ്ധിക്കണം. സിനിമ എന്താണെന്നും എന്തിനാണ് എന്നും അറിയുന്ന ആളുകളായിരിക്കണം ഇത്തരം സ്‌ഥാനത്ത് ഇരിക്കേണ്ടത്; സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് മലബാർ ന്യൂസിനോട് പറഞ്ഞു.
പ്രത്യക്ഷമോ ലിഖിതമോ അല്ലാത്ത ഒരു സാംസ്‌കാരിക അടിയന്തരാവസ്‌ഥ ഇവിടെ നിലനിൽക്കുന്നുണ്ട്. ഇതെനിക്ക് മാത്രമുള്ള അനുഭവമല്ല. കുലവും ഗോത്രവും നോക്കി ഒട്ടേറെ കലാസൃഷ്‌ടികളെ തിരസ്‌കരിക്കുകയും മാറ്റി നിറുത്തുകയും ചെയ്‌തിട്ടുണ്ട്. ഇത് ബോധപൂർവമുള്ള ശ്രമമാണ്. ഇതിനെതിരെയുള്ള മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയംകൂടിയാണ് ‘വർത്തമാനം’ നേടിയ പ്രദർശനാനുമതി; ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.
ജെഎന്‍യു സമരത്തിലെ മുസ്‌ലിം-ദളിത് പീഡനം പ്രമേയമായ ‘വര്‍ത്തമാനം’ സിനിമക്കെതിരെ വർഗീയ പരാമർശവുമായി ബിജെപി നേതാവായ സെൻസർബോർഡ് അംഗം അഡ്വ. സന്ദീപ് കുമാറാണ് രംഗത്ത് വന്നിരുന്നത്.
“ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെഎന്‍യു സമരത്തിലെ ദളിത്, മുസ്‌ലിം പീഡനമായിരുന്നു വിഷയം .ഞാന്‍ അതിനെ എതിര്‍ത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിർമാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു. തീര്‍ച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം.“ എന്നായിരുന്നു സിനിമക്ക് അനുമതി നിഷേധിച്ചുകൊണ്ട് ഇയാൾ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചിരുന്നത്.
ദേശീയതലത്തിൽ വരെ ചർച്ചയായ ഈ വിവാദ പരാമർശത്തിന് എതിരെ മാദ്ധ്യമങ്ങളും സമൂഹവും രംഗത്ത് വന്നിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട മുൻവാർത്തകൾ ഇവിടെ വായിക്കാം: വർത്തമാനം
Most Read: 12 വയസിന് മുകളിലുള്ള കുട്ടികളിൽ കോവാക്‌സിൻ പരീക്ഷിക്കാൻ അനുമതി