ന്യൂഡെൽഹി: 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെക് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താൻ അനുമതി. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിൽ കുട്ടികളെയും ഉൾപ്പെടുത്താൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്.
ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് നിർമിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. പൂണെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഷീൽഡിന് ഒപ്പമാണ് കോവാക്‌സിനും അനുമതി നൽകിയത്. വാക്‌സിനുകളുടെ നിയന്ത്രിത ഉപയോഗത്തിനാണ് ഡിജിസിഐ അനുമതി നൽകിയിരിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന് അനുമതി നൽകിയത് കോവിഷീൽഡിന് നൽകിയതിനേക്കാൾ കൂടുതൽ ഉപാധികളോടെയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ വ്യക്‌തമാക്കിയിരുന്നു. കോവാക്‌സിൻ ഉപയോഗിക്കുന്നത് മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണത്തിലാണെന്നും വാക്‌സിൻ സ്വീകരിക്കുന്നവരെല്ലാം ആരോഗ്യവകുപ്പിന്റെ പൂർണ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം, ക്ളിനിക്കൽ പരീക്ഷണ ഘട്ടത്തിലുള്ള കോവാക്‌സിന് അടിയന്തിര ഉപയോഗ അനുമതി നൽകിയത് വിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.
Read also: സംസ്‌ഥാനത്തെ പക്ഷിപ്പനി; മനുഷ്യരിലേക്കും പകരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം