തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരിലും സ്‌ഥിരീകരിച്ച പക്ഷിപ്പനിയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം. ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ചു മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്.
ഈ പ്രദേശങ്ങളില്‍ നേരത്തെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടര്‍ന്ന് ഭോപ്പാല്‍ ലാബിലേക്ക് സാമ്പിള്‍ അയച്ച് പരിശോധന നടത്തി. എട്ട് സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ H-5 N-8 എന്ന വൈറസ് രോഗം സ്‌ഥിരീകരിച്ചതായി മന്ത്രി കെ രാജു അറിയിക്കുകയായിരുന്നു. രോഗബാധ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം തുടര്‍നടപടി സ്വീകരിക്കും.
രോഗം സ്‌ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളില്‍ കളക്‌ടർമാരുടെ നേത്യത്വത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി. രണ്ട് ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു. ദ്രുത കര്‍മ സേനകളെ നിയോഗിച്ചു. രോഗം സ്‌ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ വരുന്ന എല്ലാ പക്ഷികളെയും (കോഴികൾ, അലങ്കാര പക്ഷികൾ ഉൾപ്പെടെ) കൊന്നൊടുക്കാനാണ് തീരുമാനം. ഏകദേശം 48,000 ഓളം പക്ഷികളെ ഇങ്ങനെ കൊല്ലേണ്ടി വരും.
ഇപ്പോള്‍ രോഗം നിയന്ത്രണത്തില്‍ ആണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഡിസംബര്‍ 19 മുതല്‍ താറാവുകള്‍ ചത്തു തുടങ്ങി. 26 മുതലാണ് കൂടുതല്‍ എണ്ണം ചത്തു തുടങ്ങിയത്. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നുവരുന്ന കോഴി, താറാവ് എന്നിവക്ക് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
Also Read: സന്ദര്‍ശകര്‍ തിങ്ങിനിറഞ്ഞ് അതിരപ്പിള്ളി; കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു