ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ച പ്രദേശങ്ങളിലെ വളർത്തു പക്ഷികളെ ഇന്ന് കൊന്നൊടുക്കും. രാവിലെ പത്തരയോടെ പക്ഷികളെ കൊന്നൊടുക്കുന്ന (കള്ളിങ്) നടപടികൾ തുടങ്ങും. വിവിധ ദ്രുതകർമ സേനാ ടീമുകളെ നിയോഗിച്ച് ഇന്ന് രാഗബാധിത മേഖലകളിലെ മുഴുവൻ വളർത്തു പക്ഷികളെയും കൊല്ലാനാണ് തീരുമാനം.
ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിലെ ഒന്നാം വാർഡിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ ആക്ഷൻ പ്ളാൻ പ്രകാരം രോഗബാധ ഉണ്ടായ പ്രദേശത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു മൃഗങ്ങളെ കള്ളിങ് നടത്തണം. ഇത് പാലിച്ചാണ് ഇന്ന് നടപടികൾ ആരംഭിക്കുന്നത്.
ഇതിനായി നിയോഗിച്ച ദ്രുതകർമ സേനാ അംഗങ്ങൾക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ച് രാവിലെ നിർദ്ദേശങ്ങൾ നൽകും. ശേഷം വിവിധ ടീമുകളായി തിരിഞ്ഞ് രോഗബാധിത മേഖലകളിലേക്ക് പോകും. എടത്വയിലെ വരമ്പിനകത്തെ കർഷകന് മാത്രം 7500ഓളം താറാവുകൾ ഉണ്ട്. ജില്ലയിലാകെ ഏതാണ്ട് 15,000ത്തോളം താറാവുകളെ കള്ളിങ്ങിന് വിധേയമാക്കേണ്ടി വരുമെന്നാണ് കണക്ക്.
പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുനിസിപ്പാലിറ്റി അടക്കം 27 തദ്ദേശ സ്‌ഥാപന പരിധിയിൽ താറാവ്, കോഴി എന്നിവയുടെ മുട്ട, ഇറച്ചി വിൽപ്പന നിരോധിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ കടപ്ര, നെടുമ്പ്ര, പെരിങ്ങര, നിരണം എന്നീ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ പരിധിയിലും വിൽപ്പന നിരോധിച്ചിട്ടുണ്ട്.
ഈ മാസം 25 വരെയാണ് നിരോധനം. ഈ പ്രദേശങ്ങളിൽ വിൽപ്പനയും കടത്തലും നടക്കുന്നില്ലായെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന ഓരോ കർഷകന്റെയും നെഞ്ചിലെ തീമഴയാണ് ഇത്തരം രോഗങ്ങൾ. ആലപ്പുഴ ജില്ലയിലാണ് ഈ വർഷം രോഗം സ്‌ഥിരീകരിച്ചത്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും