തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമാ നിയമ കരട് ബില്ലിനെതിരെ വിമർശനവുമായി മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌ക. നിയമഭേദഗതിയില്‍ വലിയ ആശങ്കയുണ്ടെന്നാണ് ഫെഫ്‌കയുടെ പ്രതികരണം.
ബില്ല് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണ് എന്നും തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിൻമാറണമെന്നും ഫെഫ്‌ക ആവശ്യപ്പെട്ടു.
രാജ്യത്തെ സിനിമാ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രം തീരുമാനിച്ചത്. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്‍പില്‍ വെക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
1952ലെ സിനിമാട്ടോഗ്രാഫ് ആക്‌ടിലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. ഈ നിയമപ്രകാരം ‘യു’ സർട്ടിഫിക്കറ്റ് ലഭ്യമായാൽ അത് പ്രായവ്യത്യാസം ഇല്ലാതെ സകലർക്കും കാണാൻ യോഗ്യമായത്, ‘എ’ സർട്ടിഫിക്കറ്റ് അനുമതിയാണ് ലഭിക്കുന്നതെങ്കിൽ അത് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്നത് എന്നിങ്ങനെ രണ്ട് കാറ്റഗറികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
1983ലെ മറ്റൊരു ഭേദഗതിവഴി ‘UA’ പന്ത്രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷാകർതൃ മാർഗ നിർദ്ദേശത്തിന് വിധേയമായി മാത്രം കാണാവുന്നത് എന്നൊരു കാറ്റഗറിയും ‘S’ എന്ന മറ്റൊരു കാറ്റഗറിയും ഉൾപ്പെടുത്തി. ‘S’ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ശാസ്‌ത്രജ്‌ഞൻമാർ, ഡോക്‌ടേഴ്‌സ്, സൈനിക ഉദ്യോഗസ്‌ഥർ എന്നിങ്ങനെയുള്ളവർക്ക് മാത്രമായി പരിമിതപ്പെട്ട സിനിമകൾക്കാണ്.
എന്നാൽ, U/A 7+, U/A 13+, U/A 16+ എന്നീ ഉപവിഭാഗങ്ങൾ കൂടി സെൻസറിങ്ങിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി ഡ്രാഫ്റ്റ് ബില്ലിൽ പറയുന്നു.
ഉടനെ പ്രാബല്യത്തിൽ കൊണ്ടുവരാനുദ്ദേശിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള സിനിമാട്ടോഗ്രാഫ് ‘ഭേദഗതി 2021′ പ്രകാരമുള്ള മറ്റൊരു കൂട്ടിച്ചേർക്കൽ അനുസരിച്ച്, സിനിമക്ക് സെന്‍സര്‍ ബോർഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ഏതെങ്കിലും തരത്തിൽ തലവേദന സൃഷ്‌ടിക്കുന്ന ‘ആവിഷ്‌ക്കാര‘ സിനിമയാണങ്കിൽ വീണ്ടും പരിശോധിക്കാനും കത്രികവെപ്പിക്കാനോ നിരോധിക്കാനോ കേന്ദ്രത്തിന് അധികാരം ലഭിക്കും.
പുതിയ ഭേദഗതിയിലൂടെ നിലവിലുള്ള പരിമിതമായ ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ’ കൂടുതൽ പരിമിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത് എന്ന ആക്ഷേപം ഉയരുന്നുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് ബില്ലിനെതിരെയുള്ള ഫെഫ്‌കയുടെ പ്രതികരണം.
Most Read: രാമക്ഷേത്ര ട്രസ്‌റ്റ് സെക്രട്ടറിയെ വിമർശിച്ചു; മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്