ലക്‌നൗ: അയോധ്യ രാമക്ഷേത്ര ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ ചമ്പത്ത് റായിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്‌റ്റ് പങ്കുവച്ച മൂന്ന് പേർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. മാദ്ധ്യമ പ്രവർത്തകൻ വിനീത് നരേൻ അടക്കം മൂന്ന് പേർക്കെതിരെയാണ് കേസ്. ചമ്പത്ത് റായുടെ സഹോദരൻ സഞ്‌ജയ് ബൻസാൽ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണത്തിൽ ചമ്പത്ത് റായ്‌ക്ക് പങ്കുണ്ടെന്നായിരുന്നു വിനീത് നരേൻ ഫേസ്ബുക്കിൽ പങ്കുവച്ചത്. എന്നാൽ, തനിക്കും സഹോദരനും പോലീസ് ക്ളീൻ ചിറ്റ് നൽകിയിട്ടുണ്ടെന്ന് സഞ്‌ജയ് പറയുന്നു. ചോദ്യം ചെയ്യാനായി വിളിച്ചിരുന്നെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതേ തുടർന്നാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 14 വകുപ്പുകളും ഐടി ആക്‌റ്റിലെ രണ്ട് വകുപ്പുകളുമാണ് വിനീതിനും മറ്റ് രണ്ട് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
അയോദ്ധ്യ രാമക്ഷേത്ര വികസനത്തിനായി ഭൂമി വാങ്ങിയതിൽ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി സമാജ്‍വാദി പാർട്ടിയും, ആംആദ്‌മി പാർട്ടിയുമാണ് രംഗത്ത് വന്നത്. ഭൂമി ഇടപാടിൽ 16.5 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഇരു പാർട്ടികളുടെയും ആവശ്യം.
Read Also: ആർഎസ്എസ് നിയോഗിക്കുന്നവർക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല; പഴിചാരി ബിജെപിയും