കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പശ്‌ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ബംഗാളിൽ എന്താണ് നടക്കുന്നതെന്ന് പാർവതി ചോദിച്ചു. ട്വിറ്ററിൽ ആയിരുന്നു പാർവതിയുടെ പ്രതികരണം.
“എന്താണ് ബംഗാളിൽ സംഭവിക്കുന്നത്? അധികാരം ലഭിക്കുന്നതിനോടൊപ്പം വന്നു ചേരുന്ന ഉത്തരവാദിത്തങ്ങൾ എവിടെയാണ്? മനുഷ്യത്വരഹിതമായ പീഡനത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കാന്‍ സർക്കാരിന് ബാധ്യതയുണ്ട്,”- പാർവതി ട്വിറ്ററിൽ കുറിച്ചു. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും ടാഗ് ചെയ്‌തുകൊണ്ടാണ് പാർവതിയുടെ ട്വീറ്റ്.
What’s going on in Bengal?! Where is all that responsibility that comes with power? The government is duty bound to bring justice those who are being inhumanely tortured. @MamataOfficial @AITCofficial
— Parvathy Thiruvothu (@parvatweets) May 4, 2021
ബംഗാളിൽ മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തുടങ്ങിയ സംഘർഷം സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. അക്രമ സംഭവങ്ങളിൽ സംസ്‌ഥാന സർക്കാരിനോട് കേന്ദ്രം റിപ്പോർട് തേടിയിട്ടുണ്ട്. രാഷ്‌ട്രീയ പാർട്ടികൾ തമ്മിലുണ്ടായ അക്രമത്തിൽ 12 പേർ മരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
അക്രമ സംഭവങ്ങളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തുകയാണ്. തൃണമൂൽ പ്രവർത്തകർ നടത്തിയ അക്രമത്തിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടതായും പാർട്ടി ഓഫീസ് തകർത്തതായും ബിജെപി ആരോപിച്ചു. എന്നാൽ, അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണ് എന്നാണ് തൃണമൂൽ ആരോപിക്കുന്നത്. ബിജെപി നടത്തിയ അക്രമത്തിൽ 4 തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതായും നേതൃത്വം പറഞ്ഞു.
Also Read: ലോക്ക്ഡൗൺ മെയ് 15 വരെ നീട്ടി ബിഹാർ; അവശ്യ സേവനങ്ങൾ തുടരും