പട്‌ന : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബിഹാറിൽ ലോക്ക്ഡൗൺ മെയ് 15ആം തീയതി വരെ നീട്ടിയതായി സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കി. സംസ്‌ഥാനത്തെ സ്‌ഥിതി രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ബിഹാർ ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം നടത്തിയത്.
കോവിഡ് നിയന്ത്രണങ്ങൾക്കായി ലോക്ക്ഡൗൺ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ബിഹാറിലെ കോവിഡ് നിയന്ത്രണ ചുമതല സൈന്യത്തിന് കൈമാറുമെന്ന് കോടതി നിലപാടെടുത്തു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് വിശദമായ റിപ്പോർട് സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. തുടർന്ന് നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ലോക്ക്ഡൗൺ പ്രഖ്യാപനം നടത്തിയത്.
ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ 15ആം തീയതി വരെ സംസ്‌ഥാനത്ത് സർക്കാർ- സ്വകാര്യ സ്‌ഥാപനങ്ങൾ അടച്ചിടും. രാവിലെ 7 മണി മുതൽ 11 മണി വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ വൈദ്യുതി, ആരോഗ്യം, ശുദ്ധജലവിതരണം, അഗ്‌നിശമനം, തപാൽ, ടെലികോം, ബാങ്കിംഗ് എന്നീ അവശ്യ സേവനങ്ങളും തുടരും. അതേസമയം ആരാധനാലയങ്ങൾ, തിയേറ്ററുകൾ, പാർക്കുകൾ എന്നിവ അടച്ചിടാനും, വിവാഹച്ചടങ്ങുകളിൽ 50 പേരെയും, മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രം പ്രവേശിപ്പിക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മാണി സി കാപ്പൻ; എൻസിപി നേതാക്കളെ കണ്ടു