തിരുവനന്തപുരം: കല്ലാറിൽ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്‌റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷ് ആണ് അറസ്‌റ്റിലായത്. രാജേഷിന്റെ പുരയിടത്തിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബ്ബർ ഷീറ്റ് ഉണക്കാനുള്ള കമ്പിയിൽ കടത്തിവിട്ട വൈദ്യുതിയേറ്റാണ് ആന ചരിഞ്ഞത്.
ശനിയാഴ്‌ച വിതുര കല്ലാറിലാണ് സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചരിഞ്ഞ പിടിയാനയെ വിട്ടുപോകാതെ നിന്ന കുട്ടിയാനയുടെ വീഡിയോ ദൃശ്യങ്ങൾ കരളലിയിപ്പിക്കുയുന്നത് ആയിരുന്നു. ചരിഞ്ഞ പിടിയാനയെ തൊട്ടും തലോടിയും നില്‍ക്കുകയായിരുന്നു കുട്ടിയാന.
ചിന്നംവിളിച്ചും തുമ്പികൈ കൊണ്ടും മുൻകാലുകൾ കൊണ്ടും തട്ടിവിളിച്ചും അമ്മയെ ഉണർത്താൻ ശ്രമിച്ച ആനക്കുട്ടി ആരെയും അടുത്തേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ല. കുട്ടിയാനയെ വടമിട്ട് കുരുക്കിലാക്കി മാറ്റിയശേഷമാണ് ആനയുടെ അടുത്തേക്ക് വനപാലകർക്ക് എത്താനായത്. അപ്പോഴേക്കും ആന ചരിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞിരുന്നു.
സമീപത്തെങ്ങും കാട്ടാനക്കൂട്ടം ഇല്ലാതിരുന്നതിനാല്‍ കുട്ടിയാനയെ കാട്ടിലേക്ക് തിരിച്ചക്കുന്നത് അപകടമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കുട്ടിയാനയെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Also Read: വാളയാർ കേസ്; അന്വേഷണം സിബിഐക്ക് കൈമാറി സർക്കാർ വിജ്‌ഞാപനം ഇറക്കി