പാലക്കാട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്‌ണപ്രഭയെയാണ് (24) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൃഷ്‌ണപ്രഭയുടെ പിറന്നാൾ കൂടിയായിരുന്നു ശനിയാഴ്‌ച. അതേസമയം, യുവതിയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ പറഞ്ഞു.
മരിക്കുന്നതിന് മുൻപ് കൃഷ്‌ണപ്രഭ അമ്മ രാധയെ ഫോണിൽ വിളിച്ചു കരഞ്ഞതായും പ്രശ്‌നമുണ്ടെന്ന് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. മൂന്ന് വർഷം മുൻപാണ് കൃഷ്‌ണപ്രഭയും ശിവരാജും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം മകൾ വീട്ടിലേക്ക് വന്നിരുന്നില്ലെന്ന് കൃഷ്‌ണപ്രഭയുടെ മാതാപിതാക്കൾ പറഞ്ഞു. വീട്ടിലേക്ക് തിരികെ വരണമെന്ന് മകൾ അറിയിച്ചിരുന്നതായും അമ്മ രാധ പറഞ്ഞു. എന്നാൽ, വീട്ടിൽ പ്രശ്ങ്ങൾ ഒന്നുംതന്നെ ഇല്ലെന്നായിരുന്നു ശിവരാജിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നത്.
ജോലി ആവശ്യത്തിനായി എറണാകുളത്ത് പോയ കൃഷ്‌ണപ്രഭ മരിക്കുന്നതിന്റെ തലേദിവസമാണ് വീട്ടിൽ തിരിച്ചെത്തിയതെന്നും ശിവരാജിന്റെ ബന്ധുക്കൾ പറഞ്ഞു. കൃഷ്‌ണപ്രഭയുടെ മൃതദേഹം പട്ടാമ്പി സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബെംഗളൂരിൽ ജോലിചെയ്യുന്ന സഹോദരൻ എത്തിയാലാണ് പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിക്കുക. പുതുശ്ശേരി സ്വദേശികളായ കുട്ടൻ-രാധ ദമ്പതികളുടെ മകളാണ് കൃഷണപ്രഭ.
Read Also: ദേശീയപാതാ വികസനം; മൊബൈൽ ടവർ പൊളിച്ചുമാറ്റി- റേഞ്ച് ഇല്ലാതെ വലഞ്ഞ് വിദ്യർഥികൾ