ഇസ്‌ലാമാബാദ്: കറാച്ചി സർവകലാശാലയിൽ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംഘടന പ്രസ്‌താവനയിലൂടെ അറിയിച്ചു.
സ്വതന്ത്ര ബലൂചിസ്‌ഥാന് വേണ്ടി വാദിക്കുന്ന സായുധ സംഘടനയാണ് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി. ചാവേർ ആക്രമണത്തിൽ മൂന്ന് ചൈനീസ് പൗരൻമാരടക്കം നാല് പേരാണ് കൊല്ലപ്പെട്ടത്. സംഘടനയിലെ സ്‌ത്രീ ചാവേറായ ഷാരി ബലോച് (ബ്രാംഷ്) ആണ് പൊട്ടിത്തെറിച്ചതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
സംഘടനയിലെ ആദ്യത്തെ വനിതാ ചാവേറാണ് ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു. ബലൂച് പ്രതിരോധത്തിന്റെ പുതിയ അധ്യായമാണ് ആരംഭിക്കുന്നതെന്നും സംഘടന പറയുന്നു. സർവകലാശാലയിലെ ചൈനീസ് പൗരൻമാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. 2021ലും ചൈനീസ് പൗരൻമാർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.
ചൈനീസ് ഭാഷാ പഠനകേന്ദ്രത്തിന് സമീപം കാറിന് അരികത്തായാണ് സ്‌ഫോടനമുണ്ടായത്. എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്. ഒരു സ്‌ത്രീ നടന്ന് വരികയും ഒരു കാർ വളവ് തിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ, വനിതാ ചാവേർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
Most Read: പുറത്താക്കിയാൽ കെവി തോമസിന് സിപിഐഎം അഭയം നൽകും; കോടിയേരി ബാലകൃഷ്‌ണൻ