അബുദാബി: ഡ്രൈവിങ്ങിന്റെ കാര്യത്തിൽ പുരുഷൻമാരേക്കാൾ മികവ് വനിതകൾക്കെന്ന് സർവേ. അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ‘റോഡ് സേഫ്റ്റി യുഎഇ’യാണ് സര്‍വേ റിപ്പോർട് പുറത്തുവിട്ടത്. വനിതകള്‍ മിതമായ വേഗതയില്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നവരാണെന്നും പുരുഷൻമാരെ അപേക്ഷിച്ച് അപകടങ്ങള്‍ ഉണ്ടാക്കുന്നത് കുറവാണെന്നും റിപ്പോർട് പറയുന്നു. യുഎഇ റോഡ് സുരക്ഷാ മോണിറ്ററില്‍ നിന്ന് ആറു വര്‍ഷം നീണ്ട ഗവേഷണത്തിലൂടെ ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഡ്രൈവിങില്‍ പുരുഷന്‍മാരാണോ സ്‌ത്രീകളാണോ മികവുറ്റവര്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കണക്കുകളില്‍ നിന്ന് വ്യക്‌തമായത്.
”വനിതാ ഡ്രൈവര്‍മാര്‍ക്ക് അവരുടെ മികവിന് പലപ്പോഴും പ്രശംസ ലഭിക്കാറില്ല, ലിംഗപരമായ മുന്‍വിധി ഇപ്പോഴും ഉള്ളതായി തോന്നുന്നു. എന്നിരുന്നാലും, സുരക്ഷിതമായ ഡ്രൈവിങിന്റെ നിര്‍ണായക തലങ്ങളില്‍ യുഎഇയിലെ വനിതാ ഡ്രൈവര്‍മാരുടെ പെരുമാറ്റം വിശകലനം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വമായ മനോഭാവം കാണാന്‍ കഴിയും”- റോഡ് സേഫ്റ്റി യുഎഇയുടെ സ്‌ഥാപകനും മാനേജിംഗ് ഡയറക്‌ടറുമായ തോമസ് എഡല്‍മാന്‍ പറഞ്ഞു.
2020ല്‍ വനിതകൾ ഓടിച്ച വാഹനം അപകടത്തിൽ പെട്ടത് വളരെ കുറവാണ്. ആറു മാസത്തിനിടെ വെറും നാല് ശതമാനം വനിതകളാണ് അപകടം വരുത്തിയത്. ട്രാക്കുമാറ്റത്തിലും മറ്റും കൃത്യമായി സൂചകങ്ങള്‍ ഉപയോഗിക്കുന്നതിലും വനിതകളാണ് മുന്നില്‍. ഭൂരിഭാഗം വനിതാ ഡ്രൈവര്‍മാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം നന്നായി മനസിലാക്കുന്നുണ്ട്. യാത്രക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തിലും വനിതകള്‍ തന്നെയാണ് കൃത്യമായി നിയമങ്ങള്‍ പിന്തുടരുന്നതെന്നും സർവേ റിപ്പോർട് വ്യക്‌തമാക്കുന്നു.
Also Read: ‘ഹർഷ’ നെയ്‌തെടുക്കുന്ന ‘ഐറാലൂം’; മലബാറിൽ നിന്ന് മാതൃകയാകുന്ന യുവസംരംഭക