പ്ളാസ്റ്റിക് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? ഇല്ലെന്നാവും ഭൂരിഭാഗം ആളുകളുടെയും മറുപടി. കാരണം, അത്രമേൽ പ്ളാസ്റ്റിക് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനം നേടി കഴിഞ്ഞു.
ഈ വാർത്ത വായിച്ചുകൊണ്ടിരുന്ന മൊബൈലിലെയും ലാപ്ടോപ്പിലെയും ഏകദേശം 40 ശതമാനവും പ്ളാസ്റ്റിക്കാണ്. വാർത്ത വായിക്കാനായി ഇരിക്കുന്ന കസേരയും ചിലപ്പോൾ പ്ളാസ്റ്റിക്കാകാം… ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കാണുന്ന മിക്കതിലും പ്ളാസ്റ്റിക് ഉണ്ടാകും… ഭൂമിയെ ഇഞ്ചിഞ്ചായി കൊല്ലുന്ന പ്ളാസ്റ്റിക്..
ഈ പ്ളാസ്റ്റിക് ഭീകരതയിൽ നിന്നും ഭൂമിയെ മോചിപ്പിക്കാൻ നിരവധി പദ്ധതികൾ ഇന്ന് നിലവിലുണ്ട്. പക്ഷേ അവയൊക്കെ എത്രത്തോളം വിജയിച്ചു? 2019 ൽ കേരളത്തിൽ പ്ളാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയപ്പോൾ ഇനിയെങ്കിലും നമ്മുടെ നാടിന് പ്ളാസ്റ്റിക് മാലിന്യങ്ങളിൽ നിന്നൊരു മോചനം ഉണ്ടാകുമെന്ന് പലരും ചിന്തിച്ചു. അക്ഷരാർഥത്തിൽ, പിഴയൊടുക്കണമല്ലോ എന്നു കരുതി കുറച്ചു നാൾ പ്ളാസ്റ്റിക് കവറുകളും മറ്റും ഉപയോഗിക്കുന്നതിൽ മലയാളികൾ വിട്ടുവീഴ്ച കാണിച്ചു.
എന്നാൽ 2019ൽ നിന്നും 2021ൽ എത്തിയപ്പോഴേക്കും പ്ളാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത് മലയാളികൾക്ക് ഓർമ പോലും ഇല്ലാത്ത അവസ്ഥയിലായി. നാടും നഗരവും വീണ്ടും പ്ളാസ്റ്റിക് കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞു. ഇടക്ക് കയറിവന്ന കൊറോണ മൂലം പ്ളാസ്റ്റിക് നിരോധനം കൃത്യമായി നടപ്പാക്കാൻ അധികൃതർക്കും സമയമില്ലാത്ത സ്ഥിതി. അത് മലയാളികളും കാര്യമായി മുതലെടുത്തതിന് തെളിവാണ് പൊതുവഴികളിലും മറ്റും കൂടിക്കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യക്കൂമ്പാരങ്ങൾ.
ഇത്തരത്തിൽ പ്ളാസ്റ്റിക് അടക്കിവാഴുന്ന സമൂഹത്തിലേക്ക് പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങളുമായി കടന്നുവരികയാണ് യുവസംരംഭകയായ ഹർഷ പുതുശ്ശേരി. നമ്മുടെ നാടിന്റെ ഇന്നത്തെ വ്യവസ്ഥിതിയെ മാറ്റിമറിക്കാൻ മുന്നിട്ടിറങ്ങിയ അപൂർവം പുതുതലമുറ സംരംഭകരുടെ പ്രതിനിധി കൂടിയാണ് 28കാരിയായ ഹർഷ.
പ്ളാസ്റ്റിക് മുക്ത സമൂഹമെന്ന വളർച്ചയിലേക്ക്, ഒരു സംരംഭകയെന്ന നിലയിൽ തനിക്ക് കഴിയുന്ന സംഭാവന നൽകുക എന്ന ലക്ഷ്യം കൂടിയുണ്ട് ഹർഷക്ക്. അതുകൊണ്ടും കൂടിയാണ് ചണവും പേപ്പറും മുളയും കോട്ടനും തുടങ്ങി പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന അസംസ്കൃത വസ്തുക്കളിൽ നിന്നും രൂപപ്പെടുത്തുന്ന നൂതന ഉൽപ്പന്നങ്ങളിലേക്ക് ഹർഷ തിരിഞ്ഞത്. അതെ, തനിക്ക് സാധ്യമാകുന്ന രീതിയിൽ പ്രകൃതിയെ സഹായിച്ചു വളരുകയാണ് ഈ യുവസംരംഭക. അതിനുവേണ്ടി സഹോദരൻ നിതിൻ രാജുമായി ചേർന്ന് 2019 ൽ ഹർഷ ആരംഭിച്ച സ്വപ്ന പദ്ധതിയാണ് ‘ഐറാലൂം’.
നിത്യജീവിതത്തിൽ പ്ളാസ്റ്റിക് കടന്നുകയറിയ നിരവധി ഇടങ്ങളിൽ പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങൾ കൊണ്ടുള്ള വസ്തുക്കൾ പകരംവെക്കാമെന്ന് ഹർഷ ഐറാലൂമിലൂടെ തെളിയിക്കുകയാണ്. കോട്ടൻ ബാഗുകൾ നിർമിച്ചു തുടങ്ങിയ ഐറാലൂം തുടർന്ന്, മുള കൊണ്ടുള്ള പേനകൾ, കൂടകൾ, ചണം കൊണ്ടുള്ള മറ്റു നിത്യോപയോഗ സാധനങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി പലതിനെയും പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങളാക്കി ഹർഷയും സഹോദരനും വിപണിയിലെത്തിച്ചു. ഇപ്പോൾ മികവ് കൊണ്ടും സവിശേഷതകൾ കൊണ്ടും ജനശ്രദ്ധ നേടി മുന്നേറുന്ന ഐറാലൂം രണ്ട് വർഷം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.
ഇത്തരമൊരു ബിസിനസിലെ പ്രതിസന്ധികളെ മുന്നിൽകണ്ട്, തോൽക്കരുത് എന്ന ഉറച്ച തീരുമാനത്തോടെയാണ് ഹർഷയും സഹോദരനും ഐറാലൂമിന് തുടക്കം കുറിച്ചത്. സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്ന ലക്ഷ്യം മുന്നിൽ ഉണ്ടായിരുന്നപ്പോഴും എന്ത് തുടങ്ങും എന്ന ചിന്തയായിരുന്നു പ്രശ്നം. ഒടുവിൽ തന്റെ ചിന്തകൾക്കും സ്വഭാവത്തിനുമിണങ്ങിയ പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങളുമായി ഇരുവരും ഐറാലൂമിന് തുടക്കം കുറിച്ചു. അങ്ങനെയാണ് ചണം കൊണ്ടും കോട്ടൻ കൊണ്ടുമെല്ലാം ബാഗുകൾ ഉൾപ്പടെയുള്ള പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് ഐറാലൂം വേദിയായത്.
ചെയ്യുന്ന പദ്ധതി എന്തുതന്നെ ആയാലും അത് പ്രകൃതിക്കോ, മനുഷ്യൻ ഉൾപ്പെടുന്ന മറ്റ് ജീവജാലങ്ങൾക്കോ പരമാവധി ദോഷം ചെയ്യാത്ത തരത്തിൽ ആയിരിക്കണമെന്നാണ് ഹർഷയുടെ പോളിസി. ഐറാലൂം തുടങ്ങിയപ്പോൾ അത് അക്ഷരാർഥത്തിൽ നിറവേറ്റാൻ ഹർഷക്ക് സാധിക്കുകയും ചെയ്തു. പ്രകൃതിക്ക് ദോഷം ചെയ്യാത്ത, ഈടുനിൽക്കുന്ന, ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ അങ്ങനെ ഐറാലൂമിലൂടെ പിറന്നു.
ഒരു ബിസിനസ് പശ്ചാത്തലമുള്ള ആളായിരുന്നില്ല ഹർഷ. പക്ഷേ ആരംഭിക്കാൻ പോകുന്ന പദ്ധതിയിൽ തോൽക്കരുത് എന്നത് ഹർഷയുടെ ഉറച്ച തീരുമാനമായിരുന്നു. ഈ തീരുമാനമാണ്, പിന്നീടുള്ള യാത്രയിൽ മുതൽക്കൂട്ടായത്. ഈ തീരുമാനത്തിൽ നിന്നാണ് വിജയത്തിലേക്ക് നടന്നു കയറാനാവശ്യമായ ശ്രദ്ധാപൂർവമുള്ള പരിശ്രമങ്ങൾ തുടങ്ങിയത്. തന്റെ സ്വപ്നത്തിൽ ഒരു തരി പോലും നഷ്ടം ഉണ്ടാകാതിരിക്കാൻ ഹർഷ ശ്രമിച്ചുകൊണ്ടേയിരുന്നു. ആ ശ്രമങ്ങളിൽ തോൽക്കാനുള്ള പഴുതുകൾ അടച്ചു കൊണ്ട് സഹോദരനും ഹർഷയുടെ പുതുവഴിയിൽ നിർണായക സ്വാധീനമായി.
തുടക്കത്തിൽ ഒരുപാട് മൂലധനം നിക്ഷേപിച്ച് പിന്നീട് ലാഭം കിട്ടാത്ത അവസ്ഥയിലേക്ക് തങ്ങളുടെ പദ്ധതി കൂപ്പുകുത്താതിരിക്കാനാണ് ആദ്യം ഇരുവരും ഊന്നൽ നൽകിയത്. അതിനാൽ തന്നെ കൃത്യമായ ആസൂത്രണങ്ങളോടെയാണ് പദ്ധതിയിലേക്ക് തുടക്കം മുതൽ അവർ മൂലധനം നിക്ഷേപിച്ചത്. അത് ഐറാലൂമിന്റെ വിജയത്തിന് പിന്നിൽ വലിയൊരു ഘടകം തന്നെയായി മാറിയിട്ടുണ്ട്.
ഒരു ബിസിനസ് എന്നതിനപ്പുറം വരയെയും നിറങ്ങളെയും പ്രണയിച്ച ഹർഷക്ക് തന്റെ ഉള്ളിലെ കലാകാരിക്ക് പൂർണ്ണത നൽകാനുള്ള അവസരം കൂടിയായിരുന്നു ഐറാലൂം. പ്രകൃതി സൗഹൃദ ബാഗുകൾ നിർമിച്ചു നൽകാൻ ഒരിക്കൽ ഒരവസരം ലഭിച്ചതിലൂടെയാണ് ഇത്തരമൊരു ചിന്തയിലേക്കും തുടർന്ന് ഐറാലൂമിലേക്കുമുള്ള വഴിത്തിരിവുണ്ടായതെന്ന് ഹർഷ പറയുന്നു.
2019ൽ ഐറാലൂം ആരംഭിച്ച് കുറച്ചു മാസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ പ്ളാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്. ഇതുമൂലം, നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്ളാസ്റ്റിക് കവറുകൾക്ക് പകരമായി പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങളായ കോട്ടന്റെയും ചണത്തിന്റെയും ബാഗുകൾക്ക് ആവശ്യക്കാർ ഏറി വന്നു. ഈ അനുകൂല സാഹചര്യം മികച്ച തുടക്കത്തിനും ‘ഐറാലൂം’ എന്ന ബ്രാൻഡ് ജനങ്ങൾക്കിടയിൽ വേഗത്തിൽ എത്തിക്കാനും വഴിതെളിയിച്ചു. എങ്കിലും ഇനിയുമേറെ മുന്നേറാനുണ്ട്; ഹർഷ പറഞ്ഞു.
നിലവിൽ കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ഐറാലൂമിന് യൂണിറ്റുകളുണ്ട്. നിരവധി പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങൾ ഈ യൂണിറ്റുകളിലൂടെ ഇവർ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നുമുണ്ട്. ആദ്യമാദ്യം സാധാരണക്കാരായ ആളുകൾക്കിടയിൽ കോട്ടനും ചണവും കൊണ്ടുള്ള ഉൽപ്പന്നങ്ങൾ വലിയ സ്വാധീനം ചെലുത്തിയില്ലെങ്കിലും, ഇപ്പോൾ നിരവധി ആളുകളാണ് കോട്ടൻ ബാഗുകൾക്കും മറ്റ് പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാരായി എത്തുന്നത്.
പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങൾ മികച്ച ഗുണ നിലവാരത്തോടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുക എന്നതിനൊപ്പം തന്നെ കേരളത്തിലുടനീളം സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ നൽകി അവർക്ക് കൈത്താങ്ങാകുക എന്ന ‘സാമൂഹിക ലക്ഷ്യം’ കൂടി ഐറാലൂമിലൂടെ ഹർഷ മുന്നോട്ട് വെക്കുന്നുണ്ട്. വീട്ടമ്മമാരായ സ്ത്രീകൾക്ക് ജോലി നൽകാനും, അവരെ തങ്ങളുടെ പദ്ധതിയുടെ ഭാഗമാക്കി അവർക്ക് സ്ഥിര വരുമാനം നേടി കൊടുത്ത് സമൂഹത്തിൽ ഉയർത്തി കൊണ്ട് വരാനും ഐറാലൂമിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങൾ തുടരുകയാണ്. അതിനാൽ തന്നെ ഐറാലൂമിന്റെ എല്ലാ യൂണിറ്റുകളിലും നിലവിൽ ജോലി ചെയ്യുന്നത് സ്ത്രീകളാണ്.
ഇത്തരമൊരു സംരംഭം ആരംഭിച്ചപ്പോൾ സ്ത്രീയെന്ന രീതിയിൽ ഒരു മാറ്റിനിർത്തൽ തോന്നിയിട്ടില്ല. പക്ഷേ പൊതുവെ സ്ത്രീകൾ കടന്നു വരാത്ത ഒരു മേഖല ആയതിനാൽ ഇത് എത്രത്തോളം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുമെന്നും, വിജയിപ്പിക്കാൻ സാധിക്കുമോ എന്നും നിരവധി സംശയത്തോടെയുള്ള സമീപനം ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. എന്നാൽ ഐറാലൂമിന്റെ ഇക്കഴിഞ്ഞ നാൾവഴികളിലൂടെ ആളുകളുടെ അത്തരം സംശയത്തോടെയുള്ള സമീപനങ്ങൾക്ക് മറുപടി നൽകാൻ കഴിഞ്ഞുവെന്ന് ഹർഷ പറയുന്നു.
ഐറാലൂമിലൂടെ ഇനിയും നിരവധി പുതിയ പദ്ധതികൾ മുന്നോട്ട് കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലാണ് ഹർഷയും സഹോദരൻ നിതിനും. കരകൗശല വസ്തുക്കൾ നിർമിക്കുന്ന കലാകാരൻമാരെ കണ്ടെത്തി അവരുടെ ഉൽപ്പന്നങ്ങളും ഐറാലൂമിലൂടെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുക എന്ന വലിയൊരു ഉദ്യമത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് അവർ. ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നതിലൂടെ നിരവധി ആളുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നുറപ്പ്. ഒപ്പം തന്നെ പ്രകൃതിക്ക് ഇണങ്ങിയ ധാരാളം ഉൽപ്പന്നങ്ങൾ ആളുകൾക്കിടയിൽ സുപരിചിതമാക്കാനും ഇതിലൂടെ സാധിക്കും.
സാമ്പത്തിക വിജയമല്ല ആദ്യലക്ഷ്യം, ഐറാലൂം എന്ന ബ്രാൻഡ് നെയിം വിജയിപ്പിക്കുക എന്നതിനാണ് ആദ്യ പരിഗണന. അതിൽ ഏറെ മുന്നേറിയിട്ടുണ്ട്. ഈ ബ്രാൻഡ് നെയിമിൽ വിശ്വസിക്കാവുന്ന, ഗുണ നിലവാരമുള്ള ഉൽപ്പന്നങ്ങൾ നിരന്തരം നൽകിക്കൊണ്ടിരുന്നാൽ സാമ്പത്തിക വിജയം പിന്നാലെ വരും. വിജയിച്ച ഏതൊരു സ്ഥാപനവും ഗുണമേൻമക്കും നെറ്റ്വർക്കിനുമാണ് പ്രഥമ പരിഗണന നൽകുക. അതാണ് ഞാനും ചെയ്യുന്നത്; ഹർഷ വ്യക്തമാക്കുന്നു.
ഇപ്പോൾ, മറ്റൊരു അംഗീകാരം കൂടി ഐറാലൂമിനെ തേടിയെത്തിയിട്ടുണ്ട്. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും, കേരള സ്റ്റാർട്ടപ്പ് മിഷന്റെയും നേതൃത്വത്തിൽ ആരംഭിച്ച പുതിയ പദ്ധതിയായ ഗ്രീൻ ഇന്നോവേഷൻ ഫണ്ട്(ജിഐഎഫ്)ൽ ഐറാലൂം തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 11 സ്റ്റാർട്ടപ്പുകളുടെ കൂട്ടത്തിലാണ് ഐറാലൂം ഈ നേട്ടം സ്വന്തമാക്കിയത്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് തീർച്ചയായും ഐറാലൂമിന്റെ വിജയപാതയിലെ ഒരു നാഴികക്കല്ല് തന്നെയാണ്.
ആഗ്രഹങ്ങൾക്ക് ചിറക് മുളപ്പിക്കുകയും തന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുകയും ചെയ്തു കൊണ്ടിരിക്കുന്ന ഹർഷ സ്ത്രീ സമൂഹത്തിന് മുന്നിൽ ഒരു മാതൃകയാണ്. സ്ത്രീയായത് കൊണ്ട് അവസരങ്ങൾ ലഭിക്കില്ലെന്ന് കരുതി തന്റെ സ്വപ്നങ്ങൾ കുഴിച്ചു മൂടുന്ന ആളുകൾക്ക് അക്ഷരാർഥത്തിൽ ഒരു മാതൃക. തന്റെ മേഖല കണ്ടെത്തി അവിടെ നിന്നും ഉയരങ്ങൾ കീഴടക്കാൻ ശ്രമിക്കുമ്പോൾ താനിത് ചെയ്യാൻ പ്രാപ്തയാണെന്നും ഒരിക്കലും തോറ്റ് പിൻമാറില്ലെന്നുമുള്ള ദൃഢനിശ്ചയമാണ് ഹർഷക്ക് വെളിച്ചമേകുന്നത്.
ആ വെളിച്ചത്തിലൂടെ സാധാരണക്കാരായ സ്ത്രീകൾക്കും സമൂഹത്തിൽ ഉയർന്നു വരാനുള്ള അവസരം ഒരുക്കി നൽകാൻ ഹർഷ മറക്കുന്നില്ല. അതിനാൽ തന്നെ പ്രകൃതിയെ നോവിക്കാതെ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാനുള്ള തിരക്കുകളിലാണ് ഇപ്പോൾ ഹർഷ പുതുശ്ശേരി. പ്രകൃതിയോട് ചേർന്ന് ഹർഷയും തന്റെ പ്രിയ ബ്രാൻഡ്, ഐറാലൂമും കുറഞ്ഞ വർഷങ്ങൾ കൊണ്ട് ലോക ബിസിനസ് ഭൂപടത്തിൽ ഇടം പിടിക്കട്ടെ എന്ന് നമുക്കാശിക്കാം.
Read also : ഗ്യാസ് സിലിണ്ടര് ദുരന്തങ്ങള് ഒഴിവാക്കാന് ഈ അറിവുകള്ക്ക് നേരെ മുഖം തിരിക്കാതിരിക്കാം