ദുബായ്: ലോകത്തിലെ ഏറ്റവും വലിയ റൂബി ഡയമണ്ട് ആദ്യമായി ദുബായിൽ പ്രദർശിപ്പിച്ചു. 120 മില്യൺ ഡോളർ (9159 കോടി രൂപ) വിലമതിക്കുന്ന അപൂർവ റൂബി ഡയമണ്ട് ലേലത്തിന് മുന്നോടിയായാണ് പ്രദർശിപ്പിച്ചത്.
‘ബുർജ് അൽഹമൽ’ എന്ന് അറിയപ്പെടുന്ന 8,400 കാരറ്റ്, 2.8 കിലോഗ്രാം (ആറ് പൗണ്ടിൽ കൂടുതൽ) ഭാരമുള്ള ഡയമണ്ട് ടാൻസാനിയയിൽ നിന്നാണ് ഖനനം ചെയ്‌തെടുത്തത്. എസ്ജെ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കാലിസ്‌റ്റോ ശേഖരത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച ദുബായ് ഹോട്ടലിൽ ഇത് ആദ്യമായി പ്രദർശിപ്പിച്ചു.
ലോകത്തിലെ ‘ഏറ്റവും വലിയ’ പ്രകൃതീയമായ മാണിക്യങ്ങളിൽ ഒന്നാണിതെന്ന് കമ്പനി പറയുന്നു. ‘ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും അപൂർവമായ മാണിക്യം’ എന്നാണ് മാനേജിംഗ് ഡയറക്‌ടർ പാട്രിക് പിലാറ്റി ഇതിനെ വിശേഷിപ്പിച്ചത്. ടാൻസാനിയൻ കല്ലായ ഈ റൂബി ഡയമണ്ടിനെ തേച്ചുമിനുക്കി എടുത്തിട്ടില്ല. ഇതിന്റെ സ്വാഭാവിക അകാരമാണ് ഇതിനുള്ളത്. അതിനാലാണ് ഇത് വിലയേറിയത് ആകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പച്ചകലർന്ന ഇരുണ്ട പർപ്പിൾ നിറങ്ങളുള്ള മാണിക്യത്തിന് 120 മില്യൺ ഡോളർ വരെ വില ലഭിക്കുമെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലേലത്തിന് പോകുന്നതിന് മുമ്പ് അടുത്ത 30 ദിവസത്തേക്ക് ഡയമണ്ട് ദുബായിലെ വിവിധ സ്‌ഥലങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് പിലാറ്റി എഎഫ്‌പിയോട് പറഞ്ഞു. ഇതുവരെ പ്രദർശനത്തിന് വെക്കാത്ത ഈ ഡയമണ്ട് ഇപ്പോൾ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (ഡിഐഎഫ്‌സി) പ്രദർശനത്തിലുണ്ട്, റമദാനിന് ശേഷം ഉടൻ ലേലം ചെയ്യും.
ദുബായിലേക്കുള്ള ഈ അപൂർവ ഡയമണ്ടിന്റെ വരവ് രത്‌ന വ്യവസായത്തിലെ ആഗോള നേതാവെന്ന നിലയിലുള്ള ദുബായിയുടെ സ്‌ഥാനം ശക്‌തിപ്പെടുത്തുന്നു. കഴിഞ്ഞ മാസം അവസാനം, ‘ദി റോക്ക്’ എന്ന് വിളിപ്പേരുള്ള ഒരു ഭീമൻ വജ്രം ദുബായിൽ ആദ്യമായി പ്രദർശിപ്പിച്ചിരുന്നു.
20 വർഷങ്ങൾക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ഖനനം ചെയ്‌ത് മിനുക്കിയ 228.31 കാരറ്റ് പിയർ ആകൃതിയിലുള്ള രത്‌നം, ലേലത്തിൽ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വെള്ള വജ്രമാണെന്ന് ബ്രിട്ടീഷ് ലേല സ്‌ഥാപനമായ ക്രിസ്‌റ്റീസ് പറഞ്ഞു.
Most Read: പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ