മുംബൈ: സോണി പിക്ചേഴ്‌സ് നെറ്റ്‌വർക്‌സ് ഇന്ത്യയും, സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും തമ്മിലുള്ള ലയനം പൂർത്തിയായി. ഡയറക്‌ടർ ബോഡ് ലയനത്തിന് അംഗീകാരം നൽകിയതായി മാദ്ധ്യമ സ്‌ഥാപനം സ്‌റ്റോക്ക് എക്‌സ്ചേഞ്ചുകളെ അറിയിച്ചു. പുതിയ കമ്പനിയിൽ സോണിക്ക് 50.86 ശതമാനവും സീ എന്റർടെയ്ൻമെന്റിന്റെ പ്രൊമോട്ടർമാർക്ക് 3.99 ശതമാനവും സീയുടെ ഓഹരി ഉടമകൾക്ക് 45.15 ശതമാനവും പങ്കാളിത്തമുണ്ടാകും.
ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ വിനോദ കമ്പനികളിലൊന്നായി സ്‌ഥാപനം മാറും. സോണി മാക്‌സ്, സീ ടിവി തുടങ്ങിയ ജനപ്രിയ ചാനലുകളും പ്രമുഖ സ്ട്രീമിങ് പ്ളാറ്റ്‌ഫോമുകളായ സീ5, സോണി ലൈവ് തുടങ്ങിയവയും പുതിയ സ്‌ഥാപനത്തിന് കീഴിലാകും ഇനി പ്രവർത്തിക്കുക. മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായി പുനീത് ഗോയങ്ക തുടരും. ഡയറക്‌ടർ ബോഡിലെ ഭൂരിഭാഗം പേരെയും സോണി ഗ്രൂപ്പ് ആകും നിയമിക്കുക.
സെപ്റ്റംബർ 22നാണ് ഇരുകമ്പനികളും ലയിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ആഗോള തലത്തിലെ വലിയ കമ്പനിയായ സോണിക്ക് ഇന്ത്യയിൽ സാന്നിധ്യം വർധിപ്പിക്കാൻ ലയനത്തോടെ അവസരം ലഭിക്കും. ഇന്ത്യക്ക് പുറത്തേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ സീ-ക്കും കഴിയും. നിലവിൽ സീയുടെ ചാനലുകൾക്ക് രാജ്യത്ത് 19 ശതമാനം വിപണി വിഹിതമാണുള്ളത്. ഇതാണ് സോണി ഗ്രൂപ്പിനെ ആകർഷിച്ചത്.
Read Also: മക്കളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു; പ്രിയങ്കയുടെ പരാതി പരിശോധിക്കാൻ ഐടി മന്ത്രാലയം