ന്യൂഡെൽഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്റെ മക്കളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാതി ഐടി മന്ത്രാലയം പരിശോധിക്കും. എന്നാൽ, വിഷയത്തിൽ പ്രിയങ്ക ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ഇൻസ്‌റ്റഗ്രാം വ്യക്‌തമാക്കി.
യോഗി ആദിത്യനാഥ് സർക്കാർ തന്റെ ഫോണുകൾ നിരന്തരം ചോര്‍ത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. തന്റെ മക്കളുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകളും ഹാക്ക് ചെയ്‌തു. യോഗി സര്‍ക്കാര്‍ എന്തിനാണ് ഇത്രയും ഭയക്കുന്നതെന്നും പ്രിയങ്ക ചോദിച്ചിരുന്നു.
യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവും ഫോൺ ചോർത്തൽ ആരോപണം ഉന്നയിച്ചിരുന്നു. “ഞങ്ങളുടെ എല്ലാ ഫോണുകളും ടാപ്പു ചെയ്യുകയും ഞങ്ങളുടെ സംഭാഷണങ്ങൾ റെക്കോർഡു ചെയ്യുകയും ചെയ്യുന്നു. പാർട്ടി ഓഫിസിലെ എല്ലാ ഫോണുകളും ചോർത്തുന്നു. വൈകുന്നേരം ചില റെക്കോർഡിംഗുകൾ മുഖ്യമന്ത്രി കേൾക്കുന്നുണ്ട്. നിങ്ങൾ ഞങ്ങളെ ബന്ധപ്പെടുകയാണെങ്കിൽ, നിങ്ങളുടെ കോൾ അവർ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയുക,”- എന്നായിരുന്നു അഖിലേഷ് യാദവ് പറഞ്ഞത്.
അഖിലേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി യോഗി ആദിത്യനാഥ് തന്നെ രംഗത്ത് വന്നിരുന്നു. “ഒരു പക്ഷേ അഖിലേഷ് അധികാരത്തിലിരിക്കുമ്പോൾ സമാനമായ എന്തെങ്കിലും ചെയ്‌തിരിക്കാം. അതുകൊണ്ടാണ് ഇപ്പോൾ അവൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്,”- എന്നായിരുന്നു ആദിത്യനാഥിന്റെ മറുപടി.
Most Read: ‘തീർത്തും അസ്വീകാര്യം’; പഞ്ചാബിലെ ആൾക്കൂട്ട കൊലകളിൽ അമരീന്ദർ സിംഗ്