ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,326 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 666 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. 17,677 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മുക്‌തരായത്. കോവിഡ് മുക്‌തരുടെ എണ്ണം ഉയർന്ന് തുടരുന്നതിനാൽ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
കേരളം കോവിഡ് മരണക്കണക്ക് പരിഷ്‌കരിച്ചതാണ് രാജ്യത്ത് മരണനിരക്ക് കഴിഞ്ഞ ദിവസത്തേതിലും ഉയരാൻ കാരണം. 99 കോവിഡ് മരണങ്ങളാണ് കേരളത്തിൽ ഇന്നലെ റിപ്പോർട് ചെയ്‌തത്. ഇതിനൊപ്പം മതിയായ രേഖകളില്ലാത്തത് കാരണം സ്‌ഥിരീകരിക്കാതിരുന്ന 292 മരണങ്ങളും, പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 172 മരണങ്ങളും ഉൾപ്പെടുത്തിയതോടെയാണ് പ്രതിദിന മരണക്കണക്ക് കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്നത്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 3,41,59,562 ആണ്. ഇവരിൽ 3,35,32,126 ആളുകളും ഇതുവരെ രോഗമുക്‌തരായി. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,73,728 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ കൂടിയായപ്പോൾ രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,53,742 ആയി ഉയർന്നു.
Read also: സ്വകാര്യ ട്യൂഷന് വിലക്ക്; കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്‌ഥലം മാറ്റി