പ്രയാഗ്രാജ്: യുപിയിൽ കുട്ടികള്‍ക്കിടയില്‍ പനിയും മറ്റു രോഗങ്ങളും പടര്‍ന്നുപിടിക്കുന്നു. എന്‍സെഫലൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച 171 കുട്ടികളെ പ്രയാഗ്രാജിലെ മോത്തിലാല്‍ നെഹ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ താഴ്ന്നു തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികൾക്ക് ഇത്തരത്തിൽ രോഗങ്ങൾ പിടിപെടുന്നത്.
എന്നാൽ മോത്തിലാല്‍ നെഹ്റു ആശുപത്രിയില്‍ നിലവിൽ കുട്ടികൾക്ക് ആവശ്യമായ ചികിൽസാ സൗകര്യങ്ങൾ ഇല്ലെന്നാണ് റിപ്പോര്‍ട്. ആകെ 120 കിടക്കകള്‍ മാത്രമാണ് കുട്ടികളുടെ വാര്‍ഡില്‍ ഉള്ളത്. അതിനാല്‍ ഒരു കിടക്കയില്‍ രണ്ടും മൂന്നും കുട്ടികളെ ഒരുമിച്ചും തറയിലും മറ്റും കിടത്തിയാണ് ചികിൽസ നൽകുന്നത്.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലും സമാന സാഹചര്യമാണ്. പനി ബാധിച്ച് ഇന്നലെ ഒരു രോഗി കൂടി മരിച്ചതോടെ ഫിറോസാബാദില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളിലായി 51 പേര് മരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞിരുന്നു. ഭൂരിഭാഗം കുട്ടികള്‍ വൈറല്‍ പനി ബാധിച്ചവരാണെന്നും ചിലര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് സ്പെഷ്യലിസ്റ്റ് ഡോ. എല്‍കെ ഗുപ്ത പറഞ്ഞു.
കുട്ടികളില്‍ രോഗം കൂടുതലായി കണ്ടെത്തിയതോടെ 1 മുതല്‍ 8 വരെയുള്ള ക്ളാസുകള്‍ സെപ്റ്റംബര്‍ ആറ് വരെ അടച്ചിടാന്‍ ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് ഉത്തരവിട്ടിരുന്നു.
Read also: സർക്കാർ ശ്മശാനം ഒരുക്കിയാലും പിന്നോട്ടില്ല; മഹാപഞ്ചായത്തിൽ കർഷകർ