ന്യൂഡെൽഹി: പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുസഫർ നഗറിലെ കിസാൻ മഹാപഞ്ചായത്ത്. കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്ന് സമ്മേളനത്തിൽ കർഷകർ ഒറ്റക്കെട്ടായി പ്രതിജ്‌ഞയെടുത്തു. സമരം നടത്തുന്നിടത്തായി ശ്‌മശാനം ഒരുക്കിയാലും വിജയം കാണാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു.
പ്രതിഷേധവുമായി മുന്നോട്ടുപോകുന്നത് കുറച്ചു കർഷകർ മാത്രമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാലവർക്ക് ഇവിടെ വന്നാൽ കാണാം എത്ര കർഷകർ സമര രംഗത്തുണ്ടെന്ന്. നമ്മുടെ ശബ്‌ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങട്ടെ, പാർലമെന്റിൽ ഇരിക്കുന്ന ജന പ്രതിനിധികളുടെ ചെവികളിൽ വരെ അതു ചെന്നെത്തെട്ടെയെന്നും കർഷക നേതാക്കൾ ആഹ്വാനം ചെയ്‌തു.
15 സംസ്‌ഥാനങ്ങളിൽ നിന്നുൾപ്പടെ പതിനായിരക്കണക്കിനു കർഷകരാണ് മഹാ പഞ്ചായത്ത് സമ്മേളനത്തിൽ പങ്കെടുത്തത്. ജനങ്ങൾ എത്താതിരിക്കാനായി കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ചേര്‍ന്ന് ശ്രമങ്ങള്‍ നടത്തിയെന്ന് കർഷകർ ആരോപിച്ചിരുന്നു.
യോഗി സര്‍ക്കാര്‍ മുസഫര്‍നഗറിലെ ഇന്റര്‍നെറ്റ് സേവനം പല തവണ തടസപ്പെടുത്തിയെന്നും വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ സമ്മേളന സ്‌ഥലത്തേക്ക് എത്തുന്നത് തടയാനായി ട്രെയിനുകൾ മനഃപൂർവം വൈകിപ്പിച്ചെന്നും ആരോപണമുണ്ട്. കൂടാതെ ജില്ലാ ഭരണകൂടം റോഡുകളില്‍ തടസം സൃഷ്‌ടിച്ച് തടഞ്ഞെന്നും കർഷകർ കുറ്റപ്പെടുത്തി.
കർഷക മഹാപഞ്ചായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തിരുന്നു. ഈ പോരാട്ടത്തിൽ രാജ്യം മുഴുവൻ കർഷകർക്കൊപ്പം ഉണ്ടെന്ന് പ്രിയങ്ക ട്വീറ്റിൽ പറയുന്നു.
Read also: ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; പ്രചാരണം ആരംഭിച്ച് തൃണമൂൽ കോൺഗ്രസ്