കൊൽക്കത്ത: കർഷക പ്രതിഷേധം നടക്കുന്ന ഹരിയാനയിലെ കർണാലിൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനം റദ്ദാക്കിയതിൽ സർക്കാരിനെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. തുടര്‍ച്ചയായ മൂന്നാം ദിവസവും കര്‍ണാലില്‍ ഇന്റര്‍നെറ്റും എസ്എംഎസും റദ്ദു ചെയ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന് ഭക്ഷണം നല്‍കുന്ന നമ്മുടെ കര്‍ഷകരാണോ സര്‍ക്കാരിന്റെ കണ്ണില്‍ ദേശവിരുദ്ധരെന്നു മഹുവ ചോദിച്ചു.
അതേസമയം, കര്‍ണാലില്‍ കര്‍ഷക പ്രതിഷേധത്തിന് നേരെ നടന്ന പോലീസ് നടപടി പൂര്‍ണമായും അന്വേഷിക്കുമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു. കർഷകർക്ക് നേരെ നടന്ന ലാത്തി ചാര്‍ജും കര്‍ഷകരുടെ തല തല്ലിത്തകര്‍ക്കണമെന്ന ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ആയുഷ് സിന്‍ഹയുടെ വിവാദ പ്രസ്‌താവനയും അടക്കമുള്ള കർണാലിലെ സംഭവങ്ങൾ മുഴുവന്‍ അന്വേഷിക്കുമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി പറഞ്ഞു.
അന്വേഷണം നടത്താതെ ഒരു ഉദ്യോഗസ്‌ഥനെ ശിക്ഷിക്കാന്‍ സാധിക്കില്ല. കര്‍ഷകരാണ് കുറ്റം ചെയ്‌തതെങ്കില്‍ അവരെയും ശിക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കർഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാലിലുണ്ടായ പോലീസ് ലാത്തി ചാർജിനിടെ ആയിരുന്നു കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ആഹ്വാനം ചെയ്‌തത്. ‘അവറ്റകളുടെ തല തല്ലിപ്പൊളിക്കണം’ എന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്‌ഥന്‍ പറഞ്ഞത്.
Most Read: പാർട്ടിയിൽ പെരുമാറ്റ ചട്ടം, ഗ്രൂപ്പുകൾക്ക് നിരീക്ഷണം; കെ സുധാകരൻ