തിരുവനന്തപുരം: തുടർച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയത്തിന് ശേഷം പാർട്ടി ശക്‌തിപ്പെടുത്താനുള്ള പദ്ധതികൾ വിവരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചുമതല ബോധമുള്ള പാർട്ടിയായി സംസ്‌ഥാനത്തെ കോൺഗ്രസിനെ പുനഃക്രമീകരിക്കാനാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് തലം മുതൽ സംസ്‌ഥാനതലം വരെ ചുമതല വീതിച്ച് നൽകുമെന്ന് കെപിസിസി അധ്യക്ഷൻ വ്യക്‌തമാക്കി.
ഓരോ കമ്മിറ്റിയുടെയും പ്രവർത്തനം ആറ് മാസം കൂടുമ്പോൾ വിലയിരുത്തും. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്ത് കമ്മിറ്റിയിൽ വനിത പ്രസിഡണ്ടെന്ന നിബന്ധന ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അച്ചടക്കരാഹിത്യം പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. ഗ്രൂപ്പ് യോഗങ്ങളെ കർശനമായി നിരീക്ഷിക്കും. പാർട്ടിക്ക് തിരിച്ചടിയാകുന്ന നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാക്കൾക്കിടയിൽ ഫ്‌ളക്‌സ് രാഷ്‌ട്രീയം വിലക്കും. ഒരേ സമയം ഒരു പദവി മാത്രമേ പാർട്ടി നേതാക്കൾക്ക് ഇനി അനുവദിക്കൂ. ത്രിതല പഞ്ചായത്ത് സമിതികളെ നിരീക്ഷിക്കാൻ സഹകരണ സെൽ കൊണ്ടുവരും. രണ്ട് ടേം വ്യവസ്‌ഥ സഹകരണ മേഖലയിൽ കൊണ്ടുവരുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടി പരിപാടികൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും വ്യക്‌തമാക്കി.
Read Also: പരാതി പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ല, പ്രശ്‌നങ്ങൾ തുടങ്ങിയത് നവാസ് വന്നതിന് ശേഷം; ഹഫ്‌സ