പട്‌ന: ബിഹാറിലുണ്ടായ വിഷമദ്യ ദുരന്തത്തെ തുടർന്ന് സംസ്‌ഥാന വ്യാപകമായി പോലീസ് റെയ്‌ഡ് നടത്തി. തുടർന്ന് വിവിധ ജില്ലകളിൽ നടത്തിയ റെയ്‌ഡുകളിൽ നിന്നായി 568 പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൂടാതെ 347 കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിലാണ് വിഷമദ്യ ദുരന്തത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചക്കിടെ 60ഓളം ആളുകൾ മരിച്ചത്. സംസ്‌ഥാനത്തെ മുസഫർപുരിൽ വ്യാജമദ്യ നിർമാണത്തിന്റെ കേന്ദ്രമായ സരാരിയയിൽ പോലീസ് റെയ്‌ഡുകൾ തുടരുകയാണ്.
ബിഹാറിലെ വിവിധ ജില്ലകളിലായി 749 റെയ്‌ഡുകളാണ് പോലീസ് നടത്തിയത്. ഇതേ തുടർന്ന് 15,000 ലീറ്റർ വിദേശമദ്യവും 4,000 ലീറ്റർ നാടൻ മദ്യവും 500 ലീറ്റർ സ്‌പിരിറ്റും പിടികൂടി. കൂടാതെ മദ്യം കടത്തുന്നതിനായി ഉപയോഗിച്ചിരുന്ന 71 വാഹനങ്ങളും, 8 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. വിഷമദ്യ ദുരന്തത്തിന്റെ കാരണക്കാരായ ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്‌തമാക്കിയത്.
പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും, സംസ്‌ഥാന പോലീസ് മേധാവിക്കും അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്‌തു. കൂടാതെ ഈ മാസം 16ആം തീയതി ചേരുന്ന മദ്യ നിരോധന അവലോകന യോഗത്തിൽ ജില്ല തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read also: ഇനി ഗവിയിലെ മൂടൽമഞ്ഞിലേക്ക്; കോഴിക്കോട് നിന്ന് സർവീസുമായി കെഎസ്ആർടിസി