പാറ്റ്‌ന: ബിഹാറില്‍ വിഷമദ്യം കഴിച്ച് ഇന്ന് നാല് പേര്‍ കൂടി മരിച്ചു. സമസ്‌തപുര്‍ ജില്ലയിലാണ് രണ്ട് സൈനികരടക്കം നാല് പേര്‍ മരിച്ചത്. ഇതോടെ വ്യാഴാഴ്‌ച മുതല്‍ മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച്, ബേട്ടായിയ്യ ജില്ലകളിലുണ്ടായ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി.
വെസ്‌റ്റ് ചമ്പാരണില്‍ മാത്രം മരിച്ചവരുടെ എണ്ണം 14 ആയി. ഗോപാല്‍ ഗഞ്ചില്‍ മരണസംഖ്യ 17 ആയി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. മദ്യനിരോധനം നടപ്പാക്കുന്നതില്‍ ആഴത്തിലുള്ള പുന:പരിശോധന നടത്തും. മദ്യത്തിന്റെ ദൂഷ്യത്തെ കുറിച്ച് ബോധവൽകരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മദ്യനിരോധനം സമ്പൂര്‍ണ പരാജയമാണെന്ന് ആര്‍ജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. നിതീഷ് സര്‍ക്കാരിന്റെ വികലമായ മദ്യ നിരോധനത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ 40 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായതെന്ന് അദ്ദേഹം ആരോപിച്ചു.
അതിനിടെ, ഇന്നലെ ഗോപാല്‍ ഗഞ്ച് ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ പോലീസ് റെയ്‌ഡ് നടത്തി. 19 പേര്‍ അറസ്‌റ്റിലായെന്നും പോലീസ് അറിയിച്ചു. 2016 മുതല്‍ സമ്പൂര്‍ണ മദ്യ നിരോധനമുള്ള സംസ്‌ഥാനമാണ് ബിഹാര്‍.
Read Also: പുഴയില്‍വീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരന് ദാരുണാന്ത്യം