കോഴിക്കോട്: വിനോദസഞ്ചാരികൾക്ക് പ്രതീക്ഷയേകി കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഗവിയിലേക്ക് സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയായി. ഡിസംബർ ആദ്യവാരം സർവീസ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ടിക്കറ്റേതര വരുമാനം എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു സംരംഭത്തിന് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
സഞ്ചാരികളെ പത്തനംതിട്ടയിൽ എത്തിച്ച് അവിടെ നിന്ന് സെമി ബസിൽ ഗവിയിൽ കൊണ്ടുപോകും. ഇതിനായി 16 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബസാണ് ഒരുക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് മണിയാർ, മൂഴിയാർ, കക്കി, ആനത്തോട് വഴി ഗവിയിലെത്തും. ഒരു രാത്രി ബസിൽ തന്നെ ഗവിയിൽ താമസിക്കാനുള്ള സൗകര്യവും ഒരുക്കും. വനംവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ ജില്ലയിലെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസേന സർവീസ് നടത്താനാണ് കെഎസ്ആർടിസിയുടെ ശ്രമം. മലപ്പുറം-മൂന്നാർ ടൂറിസം സർവീസിന്റെ വമ്പൻ വിജയത്തിന് പിന്നാലെയാണ് പുതിയ സാധ്യതകൾ കെഎസ്ആർടിസി അവതരിപ്പിക്കുന്നത്. ഒക്‌ടോബർ 18ന് ആണ് മലപ്പുറം ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് വിനോദ സഞ്ചാരികൾക്കായി പ്രത്യേക സർവീസ് ആരംഭിച്ചത്. ഇതിന് പിന്നാലെ മലക്കപ്പാറയിലേക്കും സർവീസ് നടത്തിയിരുന്നു.
Most Read: അരുണാചലിലെ ഗ്രാമം ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത്; പ്രതികരണവുമായി ഇന്ത്യ