ന്യൂഡെൽഹി: കശ്‌മീരിൽ കഴിഞ്ഞ 6 ദിവസത്തിനിടെ 7 പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സുരക്ഷാസേന 700 പേരെ കസ്‌റ്റഡിയിൽ എടുത്തു. ഇവരിൽ പലർക്കും നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. കൂടാതെ കശ്‌മീരിൽ തുടരുന്ന അക്രമ പരമ്പര അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്രയും ആളുകളെ ഒരുമിച്ചു കസ്‌റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് വ്യക്‌തമാക്കിയത്.
അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ അധികാരം നേടിയതിന് ശേഷം സാധാരണക്കാരായ ആളുകളെ അക്രമങ്ങൾക്ക് ഇരയാക്കുന്നത് വർധിച്ചതായും, കൊലപാതകങ്ങൾക്ക് പിന്നാലെ കശ്‌മീർ പ്രക്ഷുബ്‌ധമാണെന്നും പോലീസ് വ്യക്‌തമാക്കുന്നുണ്ട്. കശ്‌മീരിൽ നിരപരാധികൾ മരിച്ചുവീഴുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ രാഷ്‌ട്രീയം മാറ്റിവച്ചു പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്‌ദുല്ല അറിയിച്ചു.
അതേസമയം അക്രമ സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പ്രതിപക്ഷം ശക്‌തമായ പ്രതിഷേധം അറിയിച്ചു. കശ്‌മീർ താഴ്‌വരയിൽ നിലവിൽ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. കശ്‌മീരിൽ ഏറ്റവും ഒടുവിലായി നടന്ന ഭീകരാക്രമണത്തിൽ സർക്കാർ സ്‌കൂളിലെ 2 അധ്യാപകരാണ് കൊല്ലപ്പെട്ടത്.
Read also: വര്‍ക്കലയില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി