പത്തനംതിട്ട: മാർത്തോമ്മ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത കാലം ചെയ്തു. 103 വയസായിരുന്നു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്ക് മാറ്റും. കബറടക്കം നാളെ.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വലിയ മെത്രോപ്പോലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനും കൂടിയാണ് അദ്ദേഹം. 2018ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. ക്രൈസ്തവ സഭകളിൽ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത.
കുമ്പനാട് വടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെഇ ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളക്കാട്ട് നടുക്കെവീട്ടിൽ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രിൽ 27ന് ജനനം. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു തിരുമേനിയുടെ ആദ്യനാമം. 1922 മുതൽ 1926 വരെ മാരാമൺ പള്ളിവക സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മാരാമൺ മിഡിൽ സ്കൂൾ (1926-1930), കോഴഞ്ചേരി ഹൈസ്കൂൾ (1931 -1932), ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂൾ (1932-1933), ആലുവ യുസി കോളേജ് (1933-1939) എന്നിവിടങ്ങളിൽ നിന്നായി പഠനം. 1940ൽ അങ്കോല ആശ്രമത്തിലെ അംഗമായി എത്തി. 1947 വരെ അവിടെ തുടർന്നു. 1943ൽ ബെംഗളൂരു യൂണൈറ്റഡ് തിയളോജിക്കൽ കോളേജിൽ വൈദിക പഠനം പൂർത്തിയാക്കി.
1944ൽ മാതൃ ഇടവകയായ ഇരവിപേരൂർ മാർത്തോമ്മാ പള്ളിയിൽ നിന്നും ശെമ്മാശപ്പട്ടവും അതേവർഷം ജൂണിൽ വൈദികനുമായി. 1944ൽ ബെംഗളൂരു ഇടവക വികാരിയായി. 1953ൽ റെമ്പാനായി നിയോഗിക്കപ്പെട്ടു. 1999ൽ മാർത്തോമ്മ സഭയുടെ പരമാധ്യക്ഷനായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു. കേരളത്തിന്റെ ആത്മീയ-സാമൂഹിക മണ്ഡലത്തിലെന്നും നിറഞ്ഞ സാന്നിധ്യമായിരുന്നു ക്രിസോസ്റ്റം. ‘സ്വർണനാവിന് ഉടമ’ എന്നും തിരുമേനിയെ വിശേഷിപ്പിക്കാറുണ്ട്. രണ്ടുവർഷത്തിൽ അധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
Read also: അരികിലുള്ള അത്യാവശ്യക്കാരെ സഹായിക്കാം; പിന്നീട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും: ശ്രീശാന്ത്




































