കൊച്ചി: ഇന്ത്യയുടെ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് തന്റെ സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ഹൃദയത്തിൽ തൊടുന്ന കുറിപ്പ് ഏറ്റെടുത്ത് സമൂഹ മാദ്ധ്യമ ലോകം. വളരെ വ്യത്യസ്തവും ചിന്തോദ്ധീപനവുമായ കാഴ്ച്ചപ്പാടാണ് തന്റെ ചെറുകുറിപ്പിലൂടെ ശ്രീശാന്ത് സമൂഹത്തിന് മുന്നിലേക്ക് വച്ചത്.
സഹജീവികളെ കുറിച്ചുള്ള തന്റെ വിഹ്വലതകളും മനസിന്റെ ആർദ്രതയും വ്യക്തമാക്കുന്ന ഈ പോസ്റ്റ് ഇതിനോടകം സമൂഹത്തിൽ ‘ഓർമ്മപ്പെടുത്തലിന്റെ’ അടയാളമായി മാറിക്കഴിഞ്ഞു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും എന്നാൽ നമുക്ക് മുന്നിൽ കൈനീട്ടാൻ ബുദ്ധിമുട്ടുള്ളവരുമായ ആളുകളെ കണ്ടെത്തി സഹായിക്കേണ്ടതിന്റെ ആവശ്യകതയാണ് ശ്രീശാന്ത് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ച ആശയം.
‘പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സഹായം നൽകുന്നതിനു മുൻപ്, ചുറ്റിലുമൊന്നു കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ജോലിക്കാർക്കോ ഈ പോരാട്ടത്തിൽ സാമ്പത്തിക സഹായം ആവശ്യമാണോയെന്നു നോക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്കെത്താനുള്ള എളുപ്പമാർഗം നിങ്ങളാണ്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല’ ഇതാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞ വരികളുടെ വ്യാഖ്യാനം.
ആയിരക്കണക്കിന് ആളുകൾ ശ്രീശാന്തിന്റെ നിർദ്ദേശത്തെ അംഗീകരിച്ച് രംഗത്തെത്തി. ഐപിഎല്‍ താരലേല പട്ടികയില്‍ നിന്ന് അകാരണമായി ബിസിസിഐ ഒഴിവാക്കിയ ശ്രീശാന്ത് ഇപ്പോൾ കളിക്കുന്നത് കേരള ടീമില്‍ മാത്രമാണ്. ഐപിഎൽ പട്ടികയിൽ ഇടം നേടാനാകാഞ്ഞതിൽ പരാതിയോ നിരാശയോ ഇല്ലെന്നും ഇനിയും അവസരങ്ങളെത്തുമെന്നും കാത്തിരിക്കാൻ ഒരുക്കമാണെന്നും അന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു.
Most Read: ഓക്സിജൻ ക്ഷാമം; കേന്ദ്രത്തെ നിശിതമായി വിമർശിച്ച് ഡെൽഹി ഹൈക്കോടതി