കൊച്ചി: വിലക്കിന് ശേഷം തിരിച്ചെത്തിയ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയിൽ. സയ്യിദ് മുഷ്‌താഖ് അലി ടൂർണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ സാധ്യത പട്ടിക. ഇതിൽ നിന്ന് അന്തിമ ടീമിനെ ട്രയൽസിന് ശേഷം പ്രഖ്യാപിക്കും. നേരത്തെ രഞ്‌ജി ട്രോഫിക്കുള്ള ടീമിലേക്കും ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കെസിഎ അറിയിച്ചിരുന്നു.
ഏഴ് വർഷത്തിന് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങിയെത്തുന്നത്. 2013ലെ ഐപിഎല്ലിൽ രാജസ്‌ഥാൻ റോയൽസിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെ തുടർന്ന് ശ്രീശാന്തിനെ അറസ്‌റ്റ് ചെയ്‌തത്. പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തു. തെളിവില്ലെന്ന കാരണത്താൽ കോടതി കുറ്റവിമുക്‌തനാക്കിയ താരത്തിന്റെ വിലക്ക് കഴിഞ്ഞ സെപ്റ്റംബറിൽ നീക്കിയിരുന്നു.
ജനുവരി 2 മുതൽ 31 വരെയാണ് സയ്യിദ് മുഷ്‌താഖ് അലി ടൂർണമെന്റ് നടക്കുക. ഈ മാസം 20 മുതൽ 30 വരെ ആലപ്പുഴയിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിന് ശേഷമേ അന്തിമ ടീമിനെ പ്രഖ്യാപിക്കൂ.
ശ്രീശാന്തിനെ കൂടാതെ അതിഥി താരങ്ങളായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. സഞ്‌ജു സാംസൺ, സച്ചിൻ ബേബി, ബേസിൽ തമ്പി എന്നിവരാണ് മറ്റു പ്രമുഖർ. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് പരിശീലകൻ.
Read Also: മികച്ച അഭിപ്രായം നേടി ‘തങ്കം’ ടീസർ; കാളിദാസ് അമ്പരപ്പിച്ചെന്ന് പ്രേക്ഷകർ