ന്യൂഡെൽഹി : തലസ്‌ഥാനത്ത് രൂക്ഷമാകുന്ന ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് ഡെൽഹി ഹൈക്കോടതി. നിങ്ങൾക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തല പൂഴ്‌ത്തി നിൽക്കാനാകുമെന്നും, ഞങ്ങൾക്ക് അതിനാകില്ലെന്നും കോടതി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചു. ഡെൽഹിയിൽ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഓക്‌സിജൻ ഇനിയും വിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.
ദിവസേന 490 മെട്രിക് ടൺ അല്ല, 700 മെട്രിക് ടൺ ഓക്‌സിജൻ വിതരണം ചെയ്യാനാണ് സുപ്രീം കോടതി ഉത്തരവിട്ടതെന്നും ഹൈക്കോടതി പറഞ്ഞു. എന്നാൽ നേരത്തെ നൽകേണ്ട 490 മെട്രിക് ടൺ ഓക്‌സിജൻ പോലും നൽകിയിട്ടില്ല. ഡെൽഹിയിൽ ആളുകൾ മരിക്കുന്നതിന് നേരെ കണ്ണടക്കാനാണോ നിങ്ങൾ പറയുന്നതെന്നും, തലക്ക് മുകളിൽ വരെ വെള്ളം എത്തിയിരിക്കുകയാണെന്നും ഡെൽഹി ഹൈക്കോടതി വ്യക്‌തമാക്കി.
രാജ്യത്ത് നിലവിൽ ഡെൽഹി അടക്കമുള്ള നിരവധി സംസ്‌ഥാനങ്ങളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തിലാണ് അനുവദിച്ച ഓക്‌സിജൻ പോലും ഡെൽഹിക്ക് പ്രതിദിനം നൽകുന്നില്ലെന്ന് അധികൃതർ വ്യക്‌തമാക്കുന്നത്. ഒപ്പം തന്നെ നിരവധി ആളുകളാണ് ഡെൽഹിയിൽ ഇതിനോടകം ഓക്‌സിജൻ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്.
Read also : ഇനിയും പരിഹാസ്യമായ ന്യായീകരണവുമായി പോയാൽ തഴുകിയ കൈകൾ തന്നെ തല്ലാനും മടിക്കില്ല; പികെ അബ്‌ദുറബ്ബ്