ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഡെൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെ ജീവൻ നഷ്‌ടമായ ആളുകളുടെ എണ്ണമെടുക്കുന്നതിനായി സമിതി രൂപീകരിക്കാനുള്ള കെജ്‌രിവാൾ സർക്കാരിന്റെ നിർദ്ദേശം തള്ളി ലഫ്റ്റനന്റ് ഗവർണർ. നിലവിൽ രണ്ടാം തവണയാണ് സമാനമായ നിർദ്ദേശം ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ നിഷേധിക്കുന്നത്.
ഓക്‌സിജൻ ലഭിക്കാതെ കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ച ആളുകളുടെ എണ്ണമെടുക്കാനും, അവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വിതരണം ചെയ്യാനും വേണ്ടിയാണ് സമിതി രൂപീകരിക്കണമെന്ന നിർദ്ദേശം കെജ്‌രിവാൾ സർക്കാർ മുന്നോട്ട് വച്ചത്. നേരത്തെ ഡെല്‍ഹിയിലെ രണ്ടു ആശുപത്രികളിലുണ്ടായ 40 ഓളം മരണങ്ങള്‍ അന്വേഷിക്കാനുള്ള അനുമതി ജൂണില്‍ അനില്‍ ബൈജാല്‍ നിരസിച്ചിരുന്നു.
ഓക്‌സിജന്റെ അഭാവം മൂലം മരിച്ചവരെ സംബന്ധിച്ചുള്ള അന്വേഷണത്തിന് ഗവർണർ വീണ്ടും അനുമതി നിഷേധിച്ചു. കൂടാതെ അത്തരമൊരു സമിതിയുടെയും ആവശ്യം ഇല്ലെന്നും ഗവർണർ വ്യക്‌തമാക്കിയതായി ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഒപ്പം തന്നെ കേന്ദ്രത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് ഓക്‌സിജൻ ക്ഷാമം ഉണ്ടായതെന്നും, ഓക്‌സിജനായി ആശുപത്രികൾ നെട്ടോട്ടമോടിയതായും, രോഗികളെയും കൊണ്ട് ബന്ധുക്കൾക്ക് ഡെൽഹിക്ക് പുറത്തേക്ക് പോകേണ്ടി വന്നെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി