റാഞ്ചി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ആരും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തിനെതിരെ ഛത്തീസ്‌ഗഢ് സർക്കാർ. കേന്ദ്രം നുണ പറയുകയാണെന്നും സംസ്‌ഥാനത്ത് ആരെങ്കിലും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഓഡിറ്റ് നടത്തുമെന്നും ഭൂപേഷ് ബാഘേൽ സർക്കാരിലെ ആരോഗ്യമന്ത്രി ടിഎസ് സിങ് ദേവ് പറഞ്ഞു.
ഓക്‌സിജൻ ക്ഷാമം മൂലം എത്ര പേർ മരിച്ചു എന്നതിന്റെ കണക്ക് കേന്ദ്രം സംസ്‌ഥാനത്തോട് ചോദിച്ചിരുന്നില്ലെന്നും ടിഎസ് സിങ് ദേവ് പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിനിടെ സംസ്‌ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ആരും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചിരുന്നത്.
പ്രതിദിന മരണം, രോഗിക്ക് കോവിഡിനെ കൂടാതെ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നോ, മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ത് അസുഖമായിരുന്നു തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് കേന്ദ്രം ആരാഞ്ഞത്. ഓക്‌സിജൻ ക്ഷാമം മൂലം ഏതെങ്കിലും രോഗി മരിച്ചോയെന്നറിയാൻ കോവിഡ് രണ്ടാം തരംഗത്തിൽ റിപ്പോർട് ചെയ്‌ത മരണങ്ങളിൽ ഓഡിറ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഛത്തീസ്‌ഗഢിന്റെ പക്കൽ ആവശ്യത്തിലധികം ഓക്‌സിജൻ ഉണ്ടായിരുന്നു. സംസ്‌ഥാനത്തെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ആരും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചതായി രേഖകളുമില്ല. എന്നിരുന്നാലും രേഖകൾ തിരുത്തേണ്ടതുണ്ടെങ്കിൽ സന്നദ്ധരാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: മഹാരാഷ്‌ട്രയില്‍ വ്യാപക നാശം വിതച്ച് കനത്ത മഴ; മരണം 136