ലക്‌നൗ: കോവിഡ് രണ്ടാം തരംഗത്തിനിടെ സംസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് യുപി സർക്കാർ. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് യുപി സർക്കാർ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ ആരോപണങ്ങൾ തള്ളി രണ്ടാം തരംഗത്തിനിടെ ഓക്‌സിജൻ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന് നേരത്തെ കേന്ദ്ര സർക്കാരും വ്യക്‌തമാക്കിയിരുന്നു.
കോവിഡ് മൂലം മരണപ്പെട്ട ആരുടെയും മരണ സർട്ടിഫിക്കറ്റിൽ കാരണം ഓക്‌സിജൻ ലഭ്യതക്കുറവാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് യുപി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് സഭയിൽ പറഞ്ഞു. കോവിഡ് രോഗികളുടെ മരണകാരണം മറ്റു ആരോഗ്യ പ്രശ്‌നങ്ങളാണെന്നും, ഓക്‌സിജൻ ക്ഷാമം നേരിട്ട വേളയിൽ മറ്റു സംസ്‌ഥാനങ്ങളിൽ നിന്ന് എത്തിച്ച് അതിന്റെ ലഭ്യത ഉറപ്പ് വരുത്തിയിരുന്നുവെന്നും മന്ത്രി വ്യക്‌തമാക്കി.
ഓക്‌സിജൻ ലഭിക്കാതെ നിരവധി പേർ മരിച്ചുവെന്ന് കാണിച്ച് നേരത്തെ ബിജെപി മന്ത്രിമാരും എംപിമാരും അയച്ച കത്തുകൾ സംബന്ധിച്ചും കോൺഗ്രസ് ചോദ്യമുയർത്തി. ഓക്‌സിജൻ ക്ഷാമം മൂലമുണ്ടായ ഇത്തരം നിരവധി മരണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവ സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ കൈവശമുണ്ടോയെന്നും ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകിനടന്നത് സർക്കാർ കണ്ടില്ലേയെന്ന് കോൺഗ്രസ് നേതാവായ ദീപ് സിംഗ് ചോദിച്ചു.
ആശുപത്രിയിൽവെച്ച് രോഗി മരിച്ചാൽ ഡോക്‌ടറാണ് മരണ സർട്ടിഫിക്കറ്റ് നൽകുകയെന്നും സംസ്‌ഥാനത്തെ 22,915 കോവിഡ് മരണങ്ങളിൽ ഒന്നിൽ പോലും മരണകാരണം ഓക്‌സിജൻ ലഭ്യതക്കുറവാണെന്ന് ഡോക്‌ടർമാർ രേഖപ്പെടുത്തിയിട്ടില്ലെന്നും ചോദ്യത്തിനുള്ള മറുപടിയായി ആരോഗ്യമന്ത്രി വിശദീകരിച്ചു.
Read Also: മുൻഗണന നൽകേണ്ടത് കെ റെയിലിനല്ല; സിപിഐ സംസ്‌ഥാന കൗണ്‍സിലിൽ വിമർശനം