ലഖ്‌നൗ: സമാജ്‌വാദി പാർട്ടി മുൻ എംപിയും യുപിയിലെ ഗുണ്ടാത്തലവനുമായ ആതിഖ് അഹ്‌മദും സഹോദരൻ അഷ്റഫ് അഹ്‌മദും കൊല്ലപ്പെട്ടതിന് പിന്നാലെ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കൊലപാതകം നടന്ന പ്രയാഗ്‌രാജിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരും വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നംഗ ജുഡീഷ്യൽ കമ്മീഷനാണ് സംഭവം അന്വേഷിക്കുക. കൊലപാതകത്തിന്റെ പശ്‌ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകിയതായി എഡിജിപി അറിയിച്ചു. കാൺപൂരിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രയാഗ്‌രാജിൽ ദ്രുതകർമ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ 17 പൊലീസുകാരെ ഇതിനോടകം സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. കൊലപാതകത്തിൽ മൂന്ന് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ടാണ് ആതിഖ് അഹ്‌മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നത്. ഇവരെ മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോകാൻ ഇറങ്ങുമ്പോഴാണ് അക്രമികൾ വെടിയുതിർത്തത്. ശനിയാഴ്‌ച രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം. മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്ന് പേർ ഇവർക്ക് നേരെ വെടിയുതിർത്തത്.
ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് ഒരാൾ ആതിഖിന്റെ തലയ്‌ക്ക് ചേർത്ത് തോക്ക് പിടിച്ചു വെടിവെയ്‌ക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമാണ്. ആതിഖ് വെടിയേറ്റ് വീണതിന് പിന്നാലെ സഹോദരൻ അഷ്‌റഫിന് നേരെയും നിരവധി തവണ വെടിയുതിർത്തു. ആതിഖ് അഹ്‌മദിന്റെ മകൻ ആസാദ് അഹ്‌മദും കൂട്ടാളി ഗുലാമും ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യ സേനയുമായുള്ള ഏറ്റുമുട്ടലിൽ വ്യാഴാഴ്‌ച കൊല്ലപ്പെട്ടിരുന്നു.
സമാജ്‌വാദി പാർട്ടി മുൻ എംപിയായ ആതിഖ് അഹ്‌മദ് നൂറോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. 2005ൽ ബിഎസ്‌പി എംഎൽഎ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ടു സുരക്ഷാ ഉദ്യോഗസ്‌ഥരും ഫെബ്രുവരി 24ന് ആൺ പ്രയാഗ്‌രാജിലുള്ള ധൂമംഗഞ്ചിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്.
Most Read: വ്യാജ തെളിവ് നിർമാണം: ഉദ്യോഗസ്‌ഥര്‍ക്കെതിരേ നിയമനടപടി; കെജ്‌രിവാള്‍