തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്‌ക്ക് സിപിഐ സംസ്‌ഥാന കൗണ്‍സിലിൽ വിമർശനം. രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയ്‌ക്ക് കാനം പൂർണ പിന്തുണ നല്‍കുമ്പോഴാണ് സിപിഐ സംസ്‌ഥാന കൗണ്‍സിലിൽ അംഗങ്ങള്‍ വിയോജിപ്പും ആശങ്കയും ഉയര്‍ത്തിയത്.
കോവിഡിലും പ്രളയത്തിലും സംസ്‌ഥാനം തകർന്ന് നിൽക്കുമ്പോൾ ധൃതിപിടിച്ച് പദ്ധതിക്ക് വേണ്ടി വാദിക്കരുതെന്നായിരുന്നു പ്രധാന വിമർശനം. പ്രതിസന്ധിയുടെ കാലത്ത് മുൻഗണന നൽകേണ്ടത് കെ റെയിലിനാണോ എന്നും പദ്ധതി ലാഭകരമാകില്ലെന്നും പ്രളയാനന്തര കേരളത്തിലെ പരിസ്‌ഥിതി ആശങ്കകൾ സിപിഐ അവഗണിക്കരുതെന്നും യോഗത്തിൽ വിമർശനമുയർന്നു.
എന്നാല്‍ എൽഡിഎഫ് പ്രകടന പത്രികയിൽ പ്രാധാന്യം നൽകിയ പദ്ധതിയിൽ നിന്നും പിൻമാറാൻ ആകില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. ആശങ്കകൾ സർക്കാർ പരിശോധിക്കുമെന്നും പ്രകടന പത്രികയിൽ ഉയർത്തിക്കാട്ടിയ പദ്ധതിയാണ് കെ റെയിലെന്നും കാനം വിശദീകരിച്ചു.
സംസ്‌ഥാന കൗണ്‍സിലിന് ശേഷം വാർത്താ സമ്മേളനത്തിലും കാനം സിൽവർ ലൈനിന്റെ വക്‌താവായി. പദ്ധതിക്കെതിരെ നിൽക്കുന്ന യുഡിഎഫ് എംപിമാർ സംസ്‌ഥാനത്തോട് കാട്ടുന്നത് കൊടും വഞ്ചനയാണെന്ന് കാനം പറഞ്ഞു.
Also read: ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല; വ്യക്‌തത വരുത്തി ഹൈക്കോടതി