പാലക്കാട് : കോവിഡ് വ്യാപനം കുറക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആദ്യദിനം തന്നെ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച് പാലക്കാട് ജില്ല. അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഒഴികെയുള്ളവ ജില്ലയിൽ പൂർണമായും അടച്ചിട്ടു. കൂടാതെ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ളവ സർവീസ് നടത്തിയില്ല.
നിയന്ത്രണങ്ങൾ കർശനമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം തന്നെ പോലീസ് പരിശോധന കർശനമായി നടപ്പാക്കിയിരുന്നു. അടിയന്തിര ആവശ്യങ്ങൾക്കായി ചുരുക്കം ഓട്ടോറിക്ഷകളാണ് കഴിഞ്ഞ ദിവസം ഓടിയത്. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങിയ ആളുകളെ സത്യവാങ്മൂലം പരിശോധിച്ച ശേഷം യാത്ര ചെയ്യാൻ അനുമതി നൽകി.
അതേസമയം അനാവശ്യമായി പുറത്തിറങ്ങിയ 51 പേർക്കെതിരെ ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 67 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി 128 സ്ഥലങ്ങളിലാണ് പോലീസ് കർശന പരിശോധന നടത്തിയത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനകൾക്കായി 765 പോലീസുകാരെയും ജില്ലയിൽ നിയോഗിച്ചിട്ടുണ്ട്.
Read also : അരയി ഗുരുവനം കുന്നിൽ തീപിടുത്തം