തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 10ആം തീയതി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനമായി. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന മൽസ്യത്തൊഴിലാളി സംഘടനകളുടേയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ജൂൺ 10ആം തീയതി മുതൽ ജൂലൈ 31ആം തീയതി വരെയാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
52 ദിവസമാണ് ഇത്തവണയും ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുക. സംസ്ഥാന പരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ കടൽ പരിധിയിൽ അടിത്തട്ടിലെ മൽസ്യ ബന്ധനമാണ് നിരോധിക്കുന്നത്. ഇത്തരത്തിൽ കടലിന്റെ അടിത്തട്ടിൽ നിന്നുവരെ മൽസ്യബന്ധനം നടത്താൻ ശേഷിയുള്ള ഏകദേശം 4500ഓളം ട്രോൾ ബോട്ടുകൾ സംസ്ഥാനത്തുണ്ടെന്നും, നിരോധനം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ജൂൺ 9ആം തീയതിയോടെ ഈ ബോട്ടുകൾ സമീപത്തെ കായലിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം മേൽത്തട്ടിൽ നിന്നും മൽസ്യബന്ധനം നടത്തുന്നതിന് തടസം ഉണ്ടാകില്ല. ഇതിനായി ഇൻബോർഡ് വള്ളങ്ങൾക്കും, പരമ്പരാഗത മൽസ്യബന്ധനത്തിനും അനുമതി ഉണ്ടാകും. കൂടാതെ തീരപ്രദേശത്തുള്ള മൽസ്യഫെഡിന്റെ ഇന്ധന പമ്പ് മാത്രമായിരിക്കും ട്രോളിംഗ് നിരോധനം കഴിയുന്നത് വരെ പ്രവർത്തിക്കുക. ഇവിടെ നിന്നും ഇൻബോർഡ് വള്ളങ്ങൾക്ക് മാത്രമായിരിക്കും ഇന്ധനം നൽകുകയെന്നും അധികൃതർ വ്യക്തമാക്കി.
Read also : കോവിഡ് പ്രതിരോധം: ജില്ലയിൽ ഉന്നതതല യോഗം ചേര്‍ന്നു