മലപ്പുറം: കോവിഡ് തീവ്രവ്യാപനം റിപ്പോര്‍ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിൽ ഉന്നതതല യോഗം ചേര്‍ന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
മലപ്പുറം ജില്ലയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനായി ഊര്‍ജിത ടെസ്‌റ്റിങ് പ്ളാന്‍ നടപ്പിലാക്കും. ഇതനുസരിച്ച് 20,000 മുതല്‍ 25,000 വരെ ടെസ്‌റ്റുകള്‍ പ്രതിദിനം നടത്തും. ഇതോടൊപ്പം സര്‍വയലന്‍സ് സാമ്പിളുകള്‍ കൂടി പരിശോധിക്കുന്നതാണ്. രോഗം സ്‌ഥിരീകരിക്കുന്നവര്‍ക്ക് ഡിസിസി, സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ പ്രവേശനം ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
ഹോം ഐസൊലേഷൻ വേണ്ടിവരുന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. പോസിറ്റീവാകുന്ന മുഴുവന്‍ രോഗികളുടേയും പ്രത്യേകിച്ച് വയോജനങ്ങളുടേയും മറ്റ് അസുഖമുള്ളവരുടേയും വിവരങ്ങള്‍ ദിവസവും അന്വേഷിച്ച് തുടര്‍ചികിൽസ ഉറപ്പുവരുത്തണം. സിഎഫ്എല്‍ടിസികളിലേയും സിഎസ്എല്‍ടിസികളിലേയും ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തണം. കൂടാതെ, സിഎഫ്എല്‍ടിസികളില്‍ ഓക്‌സിജന്‍ കോൺസൺട്രേറ്റുകൾ ഉപയോഗിച്ച് രോഗികളെ സംരക്ഷിക്കാമെന്നും മന്ത്രി നിര്‍ദേശിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളേജ്, ദയ കോവിഡ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളില്‍ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് സ്‌ഥാപിക്കുന്നതിനും അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ബാക്കി വരുന്ന ചെറിയ ല്വിക്വിഡ് ഓക്‌സിജന്‍ ടാങ്കുകള്‍ ജില്ലയിലെ തന്നെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി സ്‌ഥാപിക്കാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
കോവിഡ് ബ്രിഗേഡ് വഴി ജീവനക്കാരെ നിയമിക്കാനും, കൂടുതല്‍ മാനവവിഭവശേഷി അത്യാവശ്യമെങ്കില്‍ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ വഴി കണ്ടെത്താനും മന്ത്രി നിര്‍ദേശിച്ചു. ജില്ലയിലെ ജനസാന്ദ്രത കണക്കിലെടുത്ത് മുഴുവന്‍ രോഗികളേയും, ശുശ്രൂക്ഷിക്കുന്ന ആരോഗ്യ വകുപ്പിലേയും മറ്റ് വകുപ്പുകളിലേയും വളണ്ടിയര്‍മാര്‍ അടക്കമുള്ള എല്ലാവരേയും മന്ത്രി പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്‌തു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഡോ. ആര്‍ രമേഷ്, ഡിഎംഒ ഡോ. കെ സക്കീന, ഡിപിഎം ഡോ. ഷിബുലാല്‍, മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, മറ്റ് ആശുപ്രതി സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
Read also: ജനങ്ങൾക്ക് നൽകാതെ വാക്‌സിൻ കയറ്റി അയച്ചു; നഷ്‌ടമായത് നിരവധി ജീവനുകൾ; അരവിന്ദ് കെജ്‌രിവാള്‍