ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിൻ നൽകേണ്ട സമയത്ത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതിന്റെ ഫലമായി നഷ്‌ടപ്പെട്ടത് നിരവധി ജീവനുകളെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് ഓണ്‍ലൈന്‍ ബ്രീഫിങ്ങിലാണ് കെജ്‌രിവാള്‍ കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
”ലോകത്ത് എല്ലാ രാജ്യങ്ങളും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങി. എന്നാല്‍, ഇവിടെ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതിനു പകരം വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയച്ചു. വാക്‌സിനേഷന്‍ നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ രണ്ടാം തരംഗത്തില്‍ നിരവധി ജീവനുകള്‍ നമുക്ക് രക്ഷിക്കാൻ സാധിക്കുമായിരുന്നു”- കെജ്‌രിവാള്‍ പറഞ്ഞു.
കോവിഡിനെതിരായ യുദ്ധത്തില്‍ സംസ്‌ഥാനങ്ങള്‍ കേന്ദ്രത്തെ പിന്തുണക്കാന്‍ തയാറാണ്. ഈ പോരാട്ടത്തില്‍ നമുക്ക് തോല്‍ക്കാനാവില്ല. കേന്ദ്രം കോവിഡിന് മുന്നില്‍ തോറ്റാല്‍ രാജ്യം മുഴുവനായും തോൽക്കും; ഡെല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: സംഘപരിവാര്‍ അധിനിവേശം അവസാനിപ്പിക്കുക; പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ