കൊച്ചി: ലക്ഷദ്വീപിലെ ജനതക്കെതിരായ സംഘപരിവാര്‍ അധിനിവേശം അവസാനിപ്പിക്കണം എന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലായിരുന്നു എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും പ്രതിഷേധിച്ചത്. ആര്‍എസ്എസ് ഏജന്റായ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.
ജമ്മുകശ്‌മീരിൽ സ്വീകരിച്ച നിലപാടുകളാണ് സംഘപരിവാർ ലക്ഷദ്വീപിലും ആവർത്തിക്കുന്നത് എന്നും ദ്വീപിന്റെ തകർച്ചയാണ് അവർ ലക്ഷ്യമിടുന്നതെന്നും ടിഎന്‍ പ്രതാപന്‍ എംപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ കനത്ത പ്രതിഷേധങ്ങൾ വകവെക്കാതെ പുതിയ തീരുമാനങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയാണ് പ്രഫുൽ പട്ടേൽ.
ദ്വീപുകാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും നിയമന രീതികൾ പുനപരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് ഒരു സെലക്ഷൻ ബോർഡ് നേരത്തെ തന്നെ രൂപീകരിച്ചിരുന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ മാത്രമാണ് ബോർഡിലുള്ളത്. ഇതിന് പിന്നാലെയാണ് കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
Read also: വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന പ്രവണത ഒഴിവാക്കണം; കേന്ദ്രം