മലപ്പുറം : കോവിഡ് ടിപിആർ കുറഞ്ഞതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും കർശന ജാഗ്രത തുടരുകയാണ്. സംസ്ഥാനത്ത് നിലവിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മലപ്പുറം ജില്ല തന്നെയാണ് മുന്നിൽ തുടരുന്നത്. ജില്ലയിലെ ടിപിആർ 42.6 ശതമാനത്തിൽ എത്തിയ സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് ഇത് 12.34 ശതമാനത്തിൽ എത്തിയപ്പോഴാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്.
ടിപിആർ നിരക്കിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടില്ല. ട്രിപ്പിള്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ച മെയ് 16ന് 4,424 ആയിരുന്നു മലപ്പുറത്തെ കോവിഡ് രോഗികളുടെ എണ്ണം. എന്നാൽ ട്രിപ്പിൾ ലോക്ക്ഡൗണിന് ശേഷം ഇന്നലെ രോഗബാധിതരുടെ എണ്ണം 3,990 ആയാണ് കുറഞ്ഞത്. അതിനാൽ തന്നെ ആളുകൾ കർശന ജാഗ്രത തുടരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും മറ്റ് ജില്ലകളിൽ തുടരുന്ന കർശന നിയന്ത്രണങ്ങൾ മലപ്പുറം ജില്ലയിലും തുടരും.
45,039 ആളുകളാണ് നിലവിൽ മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. കൂടാതെ 64,040 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗവ്യാപനം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലും കോവിഡ് വാക്സിന്റെ ലഭ്യതക്കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ജനസംഖ്യക്ക് ആനുപാതികമായി വാക്സിൻ ലഭിക്കുന്നില്ലെന്നാണ് ജില്ലയിൽ പരാതി ഉയരുന്നത്. ജില്ലയില്‍ ഇതുവരെ 6,87,115 പേരാണ് പ്രതിരോധ വാക്സിന് സ്വീകരിച്ചിട്ടുള്ളത്.
Read also : ഹരിയാനയിൽ ബ്ളാക്ക് ഫംഗസ് ബാധിച്ച് 50 മരണം; 650 പേർ ചികിൽസയിൽ