ചണ്ഡീഗഢ്: ഹരിയാനയിൽ ബ്‌ളാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 50 പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. 650 പേർ വിവിധ ആശുപത്രികളിലായി ചികിൽസയിലാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
‘സംസ്‌ഥാനത്ത് 750 ബ്‌ളാക്ക് ഫംഗസ് കേസുകളാണ് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഇതിൽ 58 പേർ രോഗമുക്‌തി നേടുകയും 50 പേർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തു’- മനോഹർ ലാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബ്‌ളാക്ക് ഫംഗസിന്റെ പ്രതിരോധ കുത്തിവെയ്‌പ്പ് സംസ്‌ഥാനത്ത് പുരോഗമിക്കുകയാണ്. മരുന്നിന് നിലവിൽ ക്ഷാമമില്ല. ലഭ്യമായ സ്‌റ്റോക്കുകൾ ഇപ്പോൾ സർക്കാർ ആശുപത്രികളിൽ ഉപയോഗിച്ച് വരികയാണ്. ഉടൻ തന്നെ കൂടുതൽ ഇഞ്ചക്ഷൻ ഡോസുകൾ സർക്കാർ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 6,000 ആംഫോടെറിസിന്‍ ഇഞ്ചക്ഷൻ ഡോസുകളാണ് ലഭിച്ചിട്ടുള്ളത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 2,000 ഡോസുകൾ കൂടി ലഭിക്കും. കൂടാതെ 5,000 ഡോസുകൾക്ക് കൂടി ഓർഡർ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
മ്യൂക്കോമൈക്കോസിസ് അഥവാ ബ്‌ളാക്ക് ഫംഗസ് രോഗം ബാധിച്ചവരുടെ ചികിൽസക്കായി സംസ്‌ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും കിടക്കകളുടെ എണ്ണം 20ൽ നിന്ന് 75 ആക്കി ഉയർത്തണമെന്ന് കഴിഞ്ഞ ദിവസം ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് നിർദ്ദേശം നൽകിയിരുന്നു. രോഗികൾക്ക് ചികിൽസ വൈകരുതെന്നും മരുന്നുകളും ഇഞ്ചക്ഷനും കൃത്യസമയത്ത് ലഭ്യമാക്കണമെന്നും ആരോഗ്യമന്ത്രി ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ രണ്ടാഴ്‌ചയായി ഹരിയാനയിൽ ബ്‌ളാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. ബ്‌ളാക്ക് ഫംഗസിന്റെ ചികിൽസക്കായി ഉപയോഗിക്കുന്ന ആംഫോടെറിസിൻ- ബി എന്ന മരുന്നിന്റെ 12,000 ഡോസുകൾ സംസ്‌ഥാനത്ത് എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനിൽ വിജ് പറഞ്ഞു.
ഹരിയാന സർക്കാർ അടുത്തിടെ ബ്‌ളാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. രോഗം കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ അതാത് ജില്ലയിലെ ചീഫ് മെഡിക്കൽ ഓഫിസർക്ക് റിപ്പോർട് ചെയ്യണമെന്നും ഡോക്‌ടർമാർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: പ്രതിഷേധം ശക്‌തമാകുന്നു; ലക്ഷദ്വീപിൽ ഇന്റർനെറ്റ് വേഗത കുറയുന്നതായി പരാതി