മുംബൈ: ശ്വാസതടസത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രി വിട്ടു. ദിലീപ് കുമാറിന്റെ ട്വിറ്റർ കൈകാര്യം ചെയ്യുന്ന ഫൈസൽ ഫാറുഖിയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്.
“നിങ്ങളുടെ സ്‌നേഹത്താലും വാൽസല്യത്താലും പ്രാർഥനയാലും ദിലീപ് സാബ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുന്നു. ദൈവത്തിന്റെ അനന്തമായ കരുണയും ദയയും ഡോ. ഗോഖലെ പാർക്കർ, ഡോ. അരുൺ ഷാ, മറ്റ് ഹിന്ദുജ ആശുപത്രി ടീം എന്നിവരിലൂടെ ഞങ്ങൾക്ക് ലഭിച്ചു” -ഫൈസൽ ഫാറൂഖി ട്വീറ്റ് ചെയ്‌തു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് ദിലീപ് കുമാർ ചികിൽസയിൽ കഴിഞ്ഞിരുന്നത്.
1944ലാണ് ദിലീപ് കുമാർ ആദ്യമായി സിനിമാ രംഗത്തേക്ക് എത്തുന്നത്. ജ്വാർ ഭട്ട എന്ന ചിത്രത്തിലൂടെ അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. തുടർന്നുള്ള 5 പതിറ്റാണ്ടുകളിൽ നിരവധി ജനപ്രിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തി. 1998ൽ പുറത്തിറങ്ങിയ കില എന്ന ചിത്രത്തിലാണ് ദിലീപ് കുമാർ അവസാനമായി അഭിനയിച്ചത്.
Read also: യുഎസിൽ കൊവാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയില്ല