കവരത്തി: രാജ്യദ്രോഹകേസിൽ യുവസംവിധായിക ഐഷ സുൽത്താനയോട് ഇന്നും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപിലെ കവരത്തി സ്‌റ്റേഷനിലാണ് ഹാജരാകേണ്ടത്. രാവിലെ 10ന് മുൻപായി സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഇന്നലെ തുടർച്ചയായി എട്ട് മണിക്കൂർ ഐഷയെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അന്വേഷണോദ്യോഗസ്‌ഥർ യോഗം ചേരുകയും ഇതിന്റെ അടിസ്‌ഥാനത്തിൽ വീണ്ടും ഐഷയെ വിളിപ്പിക്കാൻ തീരുമാനം എടുക്കുകയുമായിരുന്നു. ഇന്നത്തെ ചോദ്യം ചെയ്യലിൽ സാമ്പത്തിക ഇടപാടുകൾ, അടുത്തകാലത്ത് രൂപംകൊണ്ട ബന്ധങ്ങൾ, ഇന്നലെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വൈരുധ്യമുള്ള ചിലഭാഗങ്ങളുടെ വിശദാംശങ്ങൾ എന്നിവയടക്കം പോലീസ് ചോദിച്ചറിയുമെന്നാണ് വിവരം.
ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ചാനൽ ചർച്ചക്കിടയിലാണ് കേന്ദ്രസർക്കാർ ‘ലക്ഷദ്വീപിൽ ജൈവായുധം‘ പ്രയോഗിച്ചു എന്ന ഗുരുതരപരാമർശം ഐഷയിൽ നിന്നുണ്ടായത്. തെറ്റാണ് പറ്റിയതെന്ന് തിരിച്ചറിയുകയും അത് തിരുത്താനായി ഐഷ ചാനലിനെ സമീപിക്കുകയും ചെയ്‌തു. എന്നാൽ, ഐഷക്കെതിരെ കേസെടുക്കുന്നത് വരെ ചാനൽ തിരുത്തുകൊടുക്കാൻ തയ്യാറായില്ല എന്നാണ് വിഷയത്തിൽ ഐഷ, നൽകുന്ന വിശദീകരണം.
‘ലക്ഷദ്വീപിൽ ജൈവായുധം‘ പ്രയോഗിച്ചതുകൊണ്ടാണ് കോവിഡ് വ്യാപനം രൂക്ഷമായത് എന്നർഥത്തിലേക്ക് വ്യാഖ്യാനിക്കപ്പെട്ട ചാനൽ പരാമർശത്തിനെ അടിസ്‌ഥാനമാക്കിയാണ്, ദ്വീപിലെ ബിജെപി പ്രവർത്തകന്റെ പരാതിയിൽ ഐഷക്കെതിരെ രാജ്യദ്രോഹകേസ് ചുമത്തിയത്. തുടർന്ന് ദ്വീപ് പോലീസ് ഐഷയെ കൊച്ചിയിൽനിന്ന് ദ്വീപിലേക്ക് നോട്ടീസ് നൽകി വിളിപ്പിക്കുകയായിരുന്നു.
അറസ്‌റ്റ് ഭയന്ന ഐഷ സുൽത്താന കേരള ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും അത് തള്ളുകയും ചെയ്‌തിരുന്നു. എന്നാൽ, കേസിൽ അറസ്‌റ്റ് ഉണ്ടായാൽ 50,000 രൂപ ബോണ്ടിന്റെ അടിസ്‌ഥാനത്തിൽ ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. അറസ്‌റ്റ് ഉൾപ്പടെയുള്ള കാര്യങ്ങള്‍ക്ക് അഭിഭാഷകന്റെ സാന്നിധ്യമുണ്ടാകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് അഭിഭാഷകനൊപ്പമാണ് ഐഷ ദ്വീപിൽ തുടരുന്നത്.
കേസ് ‘ആസൂത്രിതമാണെങ്കിൽ‘ മറ്റേതെങ്കിലും കേസുകൾ പുതുതായി സൃഷ്‌ടിച്ച് കോടതി ഉത്തരവിനെ ‘ബൈപാസ്‘ ചെയ്യാനുള്ള സാധ്യതകൾ ഉണ്ടായേക്കാമെന്ന സൂചനകൾ നിയമവിദഗ്‌ധർ മുൻപ് ചൂണ്ടികാണിച്ചിരുന്നു. തന്നെ അറസ്‌റ്റ് ചെയ്യണമെന്ന അജണ്ട ബിജെപിക്കുണ്ട് എന്ന രീതിയിൽ ഐഷ കഴിഞ്ഞ ദിവസം നൽകിയ ചില വിശദീകരണങ്ങൾ ഈ സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നുണ്ട്.
ബന്ധുക്കൾ എറണാകുളത്ത് ആശുപത്രിയിൽ ആയതിനാലും താനും കുടുംബവും താമസിക്കുന്നത് കൊച്ചിയിൽ ആയതിനാലും ഉടനെ മടങ്ങാൻ അനുവദിക്കണമെന്ന് പോലീസിനോട് ഐഷ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് വ്യക്‌തമായ ഉത്തരം പോലീസ് നൽകിയിട്ടില്ല എന്നാണ് ഐഷയുടെ വക്കീൽ പറയുന്നത്. ഐഷയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തി താൽക്കാലികത്തേക്ക് വിട്ടയക്കുമെന്നാണ് വക്കീലും ബന്ധുക്കളും കരുതുന്നത്.
Most Read: ലോക റെക്കോർഡ് നേടാൻ വാക്‌സിൻ പൂഴ്‌ത്തിവെച്ചു; കേന്ദ്രത്തിനെതിരെ ചിദംബരം