ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നടപടികളെ പരിഹസിച്ചും വിമർശിച്ചും മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ലോക റെക്കോര്‍ഡ് നേടാനായി കേന്ദ്രം വാക്‌സിൻ പൂഴ്‌ത്തിവെച്ചു എന്ന് ചിദംബരം ആരോപിച്ചു.
“ഞായറാഴ്‌ച പൂഴ്‌ത്തിവെക്കും, തിങ്കളാഴ്‌ച വാക്‌സിൻ നല്‍കും, ചൊവ്വാഴ്‌ച വീണ്ടും പഴയ മുടന്തിലേക്ക് തിരിച്ചുപോകും. ഇതാണ് ഒരൊറ്റ ദിവസത്തിലെ വാക്‌സിനേഷന്‍ ലോക റെക്കോര്‍ഡിന്റെ രഹസ്യം. ഈ വീരകൃത്യം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടും, എനിക്ക് ഉറപ്പാണ്,”-ചിദംബരം ട്വീറ്റ് ചെയ്‌തു.
Hoard on Sunday, vaccinate on Monday, and go back to limping on Tuesday.
That is the secret behind the world “record” of vaccinations on a “single day”I am sure the “feat” will find a place in the Guinness book of records!
— P. Chidambaram (@PChidambaram_IN) June 22, 2021
ഇക്കാര്യത്തിൽ മോദി സര്‍ക്കാരിന് ആരോഗ്യ മേഖലയിലെ നൊബേല്‍ സമ്മാനം തന്നെ ലഭിച്ചേക്കാമെന്നും ചിദംബരം പരിഹസിച്ചു.
Who knows, there may be a Nobel Prize for Medicine awarded to the Modi government
‘Modi Hai, Mumkin Hai’ must now read ‘Modi Hai, Miracle Hai’
— P. Chidambaram (@PChidambaram_IN) June 22, 2021
കേന്ദ്ര സർക്കാർ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ സൗജന്യമാക്കിയതിന് ശേഷം തിങ്കളാഴ്‌ച റെക്കോർഡ് വാക്‌സിനേഷനാണ് നടന്നത്. കേന്ദ്ര സർക്കാരിന്റെ കോവിൻ വെബ്സൈറ്റ് പ്രകാരം 86,16,373 വാക്‌സിൻ ഡോസുകളാണ് തിങ്കളാഴ്‌ച മാത്രം നൽകിയത്.
എന്നാൽ, ഇതിന് ശേഷം ചൊവ്വാഴ്‌ച വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് ചൊവ്വാഴ്‌ച വാക്‌സിൻ നല്‍കാന്‍ സാധിച്ചത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് വന്‍ ഇടിവാണ് ഈ നിരക്ക്.
ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വാക്‌സിൻ വിതരണത്തെ വിമർശിച്ച് ചിദംബരം രംഗത്തെത്തിയത്. എന്നാൽ ചിദംബരത്തിന്റെ പ്രസ്‌താവനയെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങള്‍ ഇന്ത്യയെ താഴ്‌ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്ന് അമിത് മാളവ്യ കുറ്റപ്പെടുത്തി.
Most Read: വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ഇൻഡിഗോ എയർലൈൻസ്