റഷ്യയിൽ നടന്ന ചലച്ചിത്ര മേളയിൽ ജയരാജ് ഒരുക്കിയ ‘ഹാസ്യ’ത്തിന് അംഗീകാരം. റഷ്യയിലെ ചെബോക്സരി ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരമാണ് ഹാസ്യം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും ജയരാജ് തന്നെയാണ്.
കഴിഞ്ഞ വർഷം തന്റെ നവരസ സീരീസിലെ എട്ടാമത്തെ ചിത്രമായാണ് ജയരാജ് ഹാസ്യം ഒരുക്കിയത്. ഹരിശ്രീ അശോകൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നേരത്തെ പല ദേശീയ, അന്തർദേശീയ ചലച്ചിത്രോൽസവങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയിലും മികച്ച പ്രതികരണമാണ് ഹാസ്യത്തിന് ലഭിച്ചത്.
മെഡിക്കൽ വിദ്യാർഥികൾക്കായി ‘കഡാവർ’ എത്തിക്കുന്നതടക്കം മൃതദേഹവുമായി ബന്ധപ്പെട്ട പല തൊഴിലുകളും ചെയ്ത് ജീവിക്കുന്ന ‘ജപ്പാൻ’ എന്നയാളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ബ്ളാക്ക് ഹ്യൂമറിന്റെ കരുത്തിലാണ് ഹാസ്യം കയ്യടി നേടുന്നത്. ഹരിശ്രീ അശോകന്റെ കരിയർ ബെസ്റ്റ് എന്ന് അടയാളപ്പെടുത്തുന്നതാണ് ഹാസ്യത്തിലെ ജപ്പാൻ എന്ന കഥാപാത്രം.
ജയരാജിന്റെ മുൻപുള്ള സിനിമകളിൽ വസ്ത്രാലങ്കാര വിഭാഗം കൈകാര്യം ചെയ്തിട്ടുള്ള സബിതാ ജയരാജാണ് ചിത്രത്തിലെ നായിക. ആദ്യമായാണ് ഒരു ചിത്രത്തിൽ നായികയാകുന്നത് എന്ന് തോന്നാത്തത്ര മികച്ച പ്രകടനമാണ് സബിത കാഴ്ചവെച്ചതെന്ന് ഐഎഫ്എഫ്കെ പ്രദർശനത്തിന് ശേഷം പ്രേക്ഷകർ പറയുന്നു.
എപ്പോക്ക് ഫിലിംസിന്റെ ബാനറിൽ ജഹാംഗീർ ഷംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി, എഡിറ്റിംഗ് വിപിൻ മണ്ണൂർ, നിശ്ചല ചിത്രങ്ങള് ജയേഷ് പാടിച്ചാൽ.
Also Read: അയോധ്യയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റണമെന്ന് മോദി; സ്മാർട് സിറ്റിയാക്കാനും നീക്കം