ന്യൂഡെൽഹി: ഭൂമിയിടപാട് വിവാദങ്ങൾക്കിടെ രാമക്ഷേത്ര നിർമാണത്തിന്റെയും അയോധ്യ വികസന പദ്ധതികളുടെയും പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്ഷേത്രനിർമാണം വേഗത്തിലാക്കാനാണ് നീക്കം.
യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രത്തിന്റെ ഒന്നാം നില പൂർത്തിയാക്കാനാണ് ആലോചിക്കുന്നത്. ആത്‌മീയ കേന്ദ്രമായും രാജ്യത്തിന്റെ വിനോദസഞ്ചാര ഹബ്ബായും അയോധ്യയെ മാറ്റണമെന്ന് മോദി യോഗത്തിൽ നിർദ്ദേശിച്ചു. സ്‌മാർട് സിറ്റിയാക്കി അയോധ്യയെ വികസിപ്പിക്കണമെന്നും മോദി പറഞ്ഞു.
അയോധ്യ പാരമ്പര്യത്തിന്റെയും വികസന പരിവർത്തനത്തിന്റെയും മാതൃകയാകണം. ശ്രീരാമൻ ജനങ്ങളെ ഒന്നിച്ച് നിർത്തിയതുപോലെ പൊതുജനപങ്കാളിത്തം മുൻനിർത്തിയാകണം പദ്ധതികളുടെ നടത്തിപ്പെന്നും മോദി പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ, ക്ഷേത്ര ട്രസ്‌റ്റ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Also Read: ട്വിറ്ററിനെതിരെ ബാലാവകാശ കമ്മീഷൻ വീണ്ടും; പോക്‌സോ പ്രകാരം കേസെടുക്കണമെന്ന് ആവശ്യം