തിരുവനന്തപുരം: കോട്ടൂരില്‍ കൂടുതല്‍ ആനകള്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തൽ. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂര്‍വ്വ വൈറസായ ഹെര്‍പിസ് ആണ് ആനകളിൽ പടർന്ന് പിടിക്കുന്നത്. മഹാമാരി പോലെ ആനകൾക്കിടയിൽ വ്യാപിക്കുന്നതാണ് ഹെർപിസ് വൈറസ്.
കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ നിലവില്‍ മൂന്ന് ആനക്കുട്ടികള്‍ ചികിൽസയിലുണ്ട്. ഡോക്‌ടർമാര്‍ ഇവിടെ ക്യാംപ് ചെയ്‌ത് പരിശോധിക്കുകയാണ്. ഈ വൈറസിന് എതിരെ ഇതുവരെ വാക്‌സിൻ കണ്ടുപിടിച്ചിട്ടില്ല. അതേസമയം ഹെര്‍പിസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ സര്‍ക്കാര്‍ കേന്ദ്രസഹായം തേടിയേക്കും.
വൈറസ് ബാധിച്ച് ഇവിടെ രണ്ട് ആനക്കുട്ടികളാണ് ചരിഞ്ഞത്. ഇന്നലെ അര്‍ജുന്‍ എന്ന കുട്ടിയാന ചരിഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീക്കുട്ടിയെന്ന മറ്റൊരു കുട്ടിയാന ചരിഞ്ഞത്. പോസ്‌റ്റ്മോർട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം ഹെര്‍പിസ് ആണെന്ന് കണ്ടെത്തിയത്. പത്ത് വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്നാണ് വിവരം.
രക്‌ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെർപിസ്. തൊലി നശിക്കുമ്പോൾ രക്‌തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങുകയും ഇതോടെ ഓക്‌സിജൻ എടുക്കാനാവാതെ ആന മരണത്തിന് കീഴടങ്ങുകയുമാണ്. വലിയ ആനകളിൽ ഇത് പനിയായി മാറുമെങ്കിലും ജീവൻ നഷ്‌ടപ്പെടില്ല. ഇവയുടെ തുമ്പിക്കയ്യിലൂടെ പുറത്തു വരുന്ന സ്രവങ്ങൾ വഴി വൈറസ് പടർന്ന് പിടിക്കാനും സാധ്യതയുണ്ട്.
Most Read: ചാക്കുകൊണ്ട് മുഖം മൂടിക്കെട്ടി നായയെ പുഴയിൽ കെട്ടിത്താഴ്‌ത്തി; വീണ്ടും ക്രൂരത