തിരുവനന്തപുരം: കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ അന്താരാഷ്‌ട്ര പ്രോട്ടോക്കോള്‍ പ്രകാരമുള്ള പ്രതിരോധ ചികിൽസ തുടങ്ങി. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ വൈറസായ ഹെര്‍പിസ് വ്യാപന ഭീഷണി കണക്കിലെടുത്താണ് ചികിൽസ. 15 ആനകള്‍ക്കായി പ്രതിദിനം ഒന്നേകാല്‍ ലക്ഷം രൂപയുടെ മരുന്നാണ് നല്‍കുന്നത്. ഫണ്ട് പ്രശ്‌നമല്ലെന്നും, ആനകളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് പറഞ്ഞു.
കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ നിലവില്‍ രണ്ട് ആനക്കുട്ടികളാണ് ചരിഞ്ഞത്. ഇന്നലെ അര്‍ജുന്‍ എന്ന കുട്ടിയാന ചരിഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീക്കുട്ടിയെന്ന മറ്റൊരു കുട്ടിയാന ചരിഞ്ഞത്. പോസ്‌റ്റ്മോർട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം ഹെര്‍പിസ് ആണെന്ന് കണ്ടെത്തിയത്. പത്ത് വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്നാണ് വിവരം.
കോട്ടൂരിലെ 15 ആനകളില്‍ ഒന്‍പത് എണ്ണവും പത്തില്‍ താഴെ പ്രായമുള്ളവയാണ്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് എല്ലാ ആനകള്‍ക്കും പ്രതിരോധ മരുന്ന് നല്‍കുന്നുണ്ട്. ഫാം സൈക്ളോവിര്‍ എന്ന മരുന്നാണ് പ്രധാനമായും നല്‍കുന്നത്. ഒരു ഗുളികക്ക് 100 രൂപയോളം വിലയുണ്ട്. കുട്ടിയാനകള്‍ക്ക് ഒരു ഡോസിന് 20 ഗുളികയെങ്കിലും വേണം. നാല് ഡോസ് മരുന്നിന് ഒരാനക്ക് ചുരുങ്ങിയത് 8000 രൂപ പ്രതിദിനം ചെലവുണ്ട്.
രക്‌ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെർപിസ്. തൊലി നശിക്കുമ്പോൾ രക്‌തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങുകയും ഇതോടെ ഓക്‌സിജൻ എടുക്കാനാവാതെ ആന മരണത്തിന് കീഴടങ്ങുകയുമാണ്. വലിയ ആനകളിൽ ഇത് പനിയായി മാറുമെങ്കിലും ജീവൻ നഷ്‌ടപ്പെടില്ല. ഇവയുടെ തുമ്പിക്കയ്യിലൂടെ പുറത്തു വരുന്ന സ്രവങ്ങൾ വഴി വൈറസ് പടർന്ന് പിടിക്കാനും സാധ്യതയുണ്ട്. ഈ വൈറസിന് എതിരെ ഇതുവരെ വാക്‌സിൻ കണ്ടുപിടിച്ചിട്ടില്ല. അതേസമയം ഹെര്‍പിസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ സര്‍ക്കാര്‍ കേന്ദ്രസഹായം തേടിയേക്കും.
നിലവില്‍ മൂന്ന് കുട്ടിയാനകള്‍ക്ക് വൈറസ് ബാധയുണ്ടെങ്കിലും ചികിൽസയോട് നന്നായി പ്രതികരിക്കുന്നുണ്ട്. വൈറസ് പ്രതിരോധ ചികിൽസക്ക് മേല്‍നോട്ടത്തിനായി ഡോക്‌ടർമാരുടെ അഞ്ചംഗ വിദഗ്‌ധ സമിതിയേയും നിയോഗിച്ചിട്ടുണ്ട്.
Most Read: പാലാരിവട്ടം പാലം അഴിമതി; ടിഒ സൂരജിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ