ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ഹോസ്‌പിറ്റലിൽ പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം.
കഴിഞ്ഞ തിങ്കളാഴ്‌ച ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആരോഗ്യസ്‌ഥിതി മോശമായിരുന്നു. ബുധനാഴ്‌ച ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.
ജൂൺ 11ന് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. രണ്ട് മാസത്തിനിടയിൽ രണ്ട് തവണയാണ് അദ്ദേഹം കോവിഡ് ബാധിതനായത്. ഏപ്രിൽ 12നായിരുന്നു അദ്ദേഹത്തിന് ആദ്യം കോവിഡ് ബാധിച്ചത്. തുടർന്ന് ഏതാനും ദിവസങ്ങൾ ഛണ്ഡീഗഡിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഏപ്രിൽ 30ന് ഡിസ്‌ചാർജ് ആയി വീട്ടിൽ തിരിച്ചെത്തിയെങ്കിലും ശ്വാസ തടസവും ഹൃദയസംബന്ധിയായ ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് മുതൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ആറ് തവണ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിംഗ് ഒമ്പത് തവണ എംഎല്‍എയും അഞ്ചു തവണ പാര്‍ലമെന്റ് അംഗവുമായിട്ടുണ്ട്. 1998 മുതൽ 2003 വരെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. 1977, 79, 80, 2012 ഓഗസ്‌റ്റ് മുതൽ ഡിസംബർ വരെയും ഹിമാചൽ പ്രദേശ് കോൺഗ്രസ് പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുൻ എംപി പ്രതിഭ സിംഗ് ആണ് ഭാര്യ. മകൻ വിക്രമാദിത്യ ഷിംല റൂറലിൽ നിന്നുള്ള എംഎൽഎയാണ്.
Most Read: കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും