കാസർഗോഡ്: ഓണം വിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായ മദ്യം ജില്ലയിലേക്ക് എത്തുന്നു. കർണാടകത്തിൽ നിന്നും സമീപ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും അനധികൃതമായി ജില്ലയിലേക്ക് മദ്യം എത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് വിഭാഗം പറഞ്ഞു. അതിർത്തികളിലും റോഡുകളിലും കർശന പരിശോധനകൾ നടത്തുമ്പോഴും ഇടവഴികളും ചെറു റോഡുകളിലൂടെയുമാണ് മദ്യം കടത്തി ജില്ലയിൽ സ്റ്റോക്ക് ചെയുന്നത്.
രണ്ടു ദിവസം മുൻപ് തൃക്കരിപ്പൂരിലെ ഒരു ഗ്രാമത്തിൽ നിന്ന് 18 പെട്ടി കർണാടക മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. മദ്യം അനധികൃതമായി വിൽപന നടത്തുന്ന സംഘങ്ങൾ തെക്കൻ മേഖലകളിൽ ഒരിടവേളക്ക് ശേഷം വീണ്ടും സജീവമായിട്ടുണ്ട്. എഴുപത് മുതൽ എൺപത് രൂപ വരെ കർണാടകത്തിൽ വിൽക്കുന്ന മദ്യമാണ് ഇവിടെ 300 രൂപക്ക് മേൽ വില ഈടാക്കി വിൽക്കുന്നത്.
മദ്യവിൽപനയിൽ ജില്ലയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായും എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. അതിർത്തിയിൽ പോലീസിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടക്കുമ്പോഴാണ് ജില്ലയിലേക്ക് മദ്യം കടത്തുന്നത്. അതിർത്തികളിൽ അത്യാവശ്യ യാത്രക്കാരെ പോലും കടത്തിവിടുന്നതിൽ കർശന സമീപനം നിലനിൽക്കുന്ന സാഹചര്യത്തിലും മദ്യം ജില്ലയിലേക്ക് ഒഴുകുന്നത് എങ്ങനെയാണെന്ന് ആലോചിച്ച് വട്ടംകറങ്ങുകയാണ് എക്സൈസ് വിഭാഗം.
കൂടാതെ, ജില്ലയിലെ മലയോര മേഖലയിൽ ചാരായം വാറ്റും വ്യാപകമായിട്ടുണ്ട്. ഓണം സ്പെഷ്യൽ ഡ്രൈവിലൂടെ ജില്ലയിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Also: ഓണം സ്പെഷ്യൽ ഡ്രൈവ്; മന്തരത്തൂരിൽ നിന്ന് 500 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി